ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അവിടെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് വഴി തെളിയുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ളഡ് മണിയായി (ദയാധനം) 50 ദശലക്ഷം യെമൻ റിയാൽ (ഒന്നരക്കോടി രൂപ) ആവശ്യപ്പെട്ടതായി യെമൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചതായി സൂചനയുണ്ട്. റംസാൻ അവസാനിക്കുംമുമ്പ് ഇക്കാര്യം അറിയിക്കണമെന്നാണ് ആവശ്യം. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സഹമന്ത്രി വി. മുരളീധരന്റെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ബ്ളഡ് മണി ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിക്കാനും മോചനത്തിനായി മദ്ധ്യസ്ഥ സംഘത്തെ ഉടൻ യെമനിലേക്ക് അയയ്ക്കാനും തീരുമാനമായി. നടപടികൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് നിർദ്ദേശവും നൽകി. മദ്ധ്യസ്ഥ സംഘം ഉടൻ യെമനിലേക്ക് തിരിക്കും. തലാലിന്റെ കുടുംബവും യെമൻ ജനതയും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിമിഷ പ്രിയ അമ്മയ്ക്ക് അയച്ച കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |