സോപ്, ഷാംപൂ, നൂഡിൽസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് വിലകൂടും
ന്യൂഡൽഹി: പാമോയിൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഇന്തോനേഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പാമോയിൽ വില കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ആഗോള വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ ഒഴുക്കുന്ന ഇന്തോനേഷ്യ, പാമോയിൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്നറിയിച്ചതോടെയാണ് വിപണിയിൽ പാമോയിൽ വില കത്തിക്കയറുന്നത്.
ഏപ്രിൽ 28ഓടെ കയറ്റുമതി നിർത്തുമെന്നാണ് ഇന്തോനേഷ്യ അറിയിച്ചത്. പാമോയിൽ 320 റിംഗിറ്റ് അഥവാ 5.82ശതമാനം ഉയർന്ന് ഒരു ടണ്ണിന് 6,725 റിംഗിറ്റ് എന്ന വിലയിലേക്കെത്തി. അതായത് ഒരു ടണ്ണിന് 118,631.6693 രൂപയിലെത്തി. ആഗോള ഭക്ഷ്യവിലക്കയറ്റത്തിന് ഉത്തേജനമാകുകയാണ് പാമോയിൽ വിലവർദ്ധന. ഇതോടെ ആഭ്യന്തര വില ഏകദേശം 15 ശതമാനം ഉയരാണ് സാദ്ധ്യത.
ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഇറക്കുമതിചെയ്യുന്ന ഭക്ഷ്യഎണ്ണയുടെ 40ശതമാനവും പാമോയിലാണ്. മാത്രമല്ല, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പാമോയിലിൽ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്. ബാക്കി മലേഷ്യയിൽ നിന്നും. ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ, സൺഫ്ളവർ ഓയിൽ എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ ബദലായി കണ്ടാണ് പാമോയിൽ ഉപയോഗിക്കുന്നത്.
ഫെബ്രുവരിയിൽ, ഇന്ത്യൻ സർക്കാർ ക്രൂഡ് പാം ഓയിൽ (സി.പി.ഒ) ഇറക്കുമതിയുടെ നികുതി വെട്ടിക്കുറച്ചിരുന്നു. അതേസമയം, ആഗോള പാമോയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്.
ഓരോ വർഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണ: 13 - 13.5 ദശലക്ഷം ടൺ
ഓരോ വർഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പാമോയിൽ : 8 - 8.5 ദശലക്ഷം ടൺ
ജീവിക്കാൻ വിലകൂടും
ഭക്ഷ്യ ഉത്പ്പന്നങ്ങൾ, ഡിറ്റർജന്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ജൈവ ഇന്ധനങ്ങൾ എന്നിവയിൽ പാമോയിൽ ഉപയോഗിക്കുന്നുണ്ട്. സോപ്പ്, ഷാംപൂ, നൂഡിൽസ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, കേക്ക് തുടങ്ങി നിരവധി ദൈനംദിന ഉപയോഗ വസ്തുക്കളിലും ഉപയോഗിക്കുന്നത് പാമോയിൽത്തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |