ന്യൂഡൽഹി: പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ യോഗ്യമാക്കാനുള്ള വഴികൾ ഉപദേശിക്കുന്നതിനൊപ്പം കോൺഗ്രസിന്റെ ഭാഗമാകാനുള്ള 'ഒാഫർ' പ്രശാന്ത് കിഷോർ നിരസിച്ചു. പ്രവർത്തന സ്വാതന്ത്ര്യം അടക്കം പ്രശാന്ത് കിഷോറിന്റെ ഉപാധികൾ അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവാത്തതിനെ തുടർന്നാണിത്. പ്രശാന്ത് കിഷോറിന്റെ വരവിനെ പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ എതിർത്തിരുന്നു.
ഇതു രണ്ടാം തവണയാണ് കോൺഗ്രസിൽ ചേരാനുള്ള പ്രശാന്തിന്റെ ശ്രമം വിഫലമാകുന്നത്.
പാർട്ടിയുടെ ഭാഗമാകുമ്പോൾ തനിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം സോണിയയോടും രാഹുൽ ഗാന്ധിയോടും വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എട്ടംഗ സമിതിയുടെ പ്രത്യേക യോഗത്തിൽ തീരുമാനമായില്ല. തുടർന്നാണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപം നൽകുന്ന ഉന്നതാധികാര സമിതി അംഗമെന്ന നിലയിൽ പ്രശാന്ത് കിഷോറിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ പ്രശാന്ത് നൽകിയ നിർദ്ദേശങ്ങൾ പ്രകാരമാണ് ഉന്നതാധികാര സമിതി രൂപീകരിച്ചത്.
തൃണമൂൽ കോൺഗ്രസ്, ടി.ആർ.എസ്, വൈ.എസ്.ആർ. കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ ഉപദേശകൻ കൂടിയായ പ്രശാന്ത് കിഷോറിനെ പാർട്ടിയുടെ ഭാഗമാക്കുന്നതിനെ ദിഗ്‌വിജയ് സിംഗ്, മുകുൾ വാസ്‌നിക്, ജയ്‌റാം രമേശ്, രൺദീപ് സുർജെവാല തുടങ്ങിയ നേതാക്കൾ എതിർത്തു. ഗാന്ധി കുടുംബവുമായി അടുത്ത് പ്രശാന്ത് പാർട്ടിയിൽ നിർണായക സ്ഥാനത്ത് എത്തിയാൽ തങ്ങൾ പുറത്താകുമെന്ന ഭയവും ഇവർക്കുണ്ട്. മുതിർന്ന നേതാക്കളെ മാർഗദർശികളായി ഉപയോഗിച്ച് ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് പ്രശാന്ത് നിർദ്ദേശിച്ചിരുന്നു.
കോൺഗ്രസിന് തന്നെക്കാൾ ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണെന്ന് തീരുമാനം അറിയിച്ചുള്ള ട്വീറ്റിൽ പ്രശാന്ത് കിഷോർ പറഞ്ഞു.
'ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്താനും തിരഞ്ഞെടുപ്പുകളുടെ ചുമതല ഏൽപ്പിക്കാനുമുള്ള കോൺഗ്രസിന്റെ ഉദാരമായ ഒാഫർ ഞാൻ നിരസിച്ചു. പാർട്ടിയിലെ ആവശ്യമായ പരിഷ്‌കരണ നടപടികളിലൂടെ ആഴത്തിൽ വേരുറച്ച, ഘടനാപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്.'- പ്രശാന്ത് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |