പത്തനംതിട്ട : സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ ബന്ധുക്കളായ അച്ഛനെയും മകനെയും ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കുഴിക്കാല സി.എം.എസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡിനെ (45) കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെ സഹോദരൻ മാത്യൂസ് തോമസ് (69), മകൻ റോബിൻ തോമസ് (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. മാനസികാസ്വാസ്ഥ്യത്തിന് ചികിൽസയിലുള്ള റെനിൽ ബന്ധു വീടുകളിൽ നിന്നും മറ്റും സാധനം മോഷ്ടിച്ചു വിറ്റാണ് ചെലവിന് പണം കണ്ടെത്തിയിരുന്നത്.
23ന് രാത്രിയായിരുന്നു സംഭവം. ആത്മഹത്യയെന്ന് ആദ്യം സംശയിച്ച കേസിൽ ആറൻമുള പൊലീസ് ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ വിശദ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. അവിവാഹിതനാണ് റെനിൽ.
കുറേ നാളുകളായി മാത്യൂസും കുടുംബവും ചുട്ടുമണ്ണിൽ മോടിയിൽ വീട് അടച്ചിട്ട ശേഷം തൊട്ടടുത്ത കുടുംബ വീട്ടിലായിരുന്നു താമസം. 23 ന് രാത്രി ഏഴിന് മാത്യൂസ് തോമസിന്റെ വീട്ടിൽ എത്തിയ റെനിൽ പിന്നിലെ കതക് തുറന്ന് ഇവിടെയുണ്ടായിരുന്ന ഫ്രിഡ്ജ് എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു. ശബ്ദം കേട്ട് വന്നുനോക്കിയ മാത്യൂസ്, റെനിൽ മോഷ്ടിക്കുന്നത് തടഞ്ഞു. ഇതോടെ വാക്കു തർക്കം ഉണ്ടായി. വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് വീശിയ റെനിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
റെനിൽ അക്രമാസക്തനായതുകണ്ട മാത്യു തോമസ് മകൻ റോബിന്‍ തോമസിനെ ഫോണിൽ വിളിച്ച് വരുത്തി. രണ്ടാളും ചേർന്ന് റെനിലിനെ പിടിച്ച് കയറുകൊണ്ട് കെട്ടി വീടിന് മുന്നിലുള്ള പൊട്ടക്കിണറിന്റ വക്കിലെത്തിച്ച് കയർ മുറിച്ച് മാറ്റി തള്ളുകയായിരുന്നു. പ്രതികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് കിണറ്റിൽ മൃതദേഹം കിടക്കുന്നത് അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മൃതദേഹം കരയ്ക്കെടുത്തു. ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ സംഭവ സ്ഥലം സന്ദർശിച്ചു.
കയറിന്റെ തുമ്പ് തെളിവായി
കിണറ്റിലേക്ക് ഇടുന്നതിനിടെ കയറിന്റെ ഒരു കഷണം റെനിലിന്റെ കാലിൽ കെട്ടിയിരുന്നത് എടുത്തു മാറ്റാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നില്ല. പൊലീസിന് കയറിന്റെ തുമ്പാണ് തെളിവായി കിട്ടിയത്. ആറൻമുള എസ്.ഐ അനിരുദ്ധൻ, സി.പി.ഓമാരായ
രാജഗോപാൽ, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണം. കിണറ്റിലേക്ക് എറിഞ്ഞപ്പോൾ തല ഇടിച്ചതാകാമെന്നാണ് കരുതുന്നത്. മാത്യു തോമസിന്റെ ഭാര്യ രണ്ടു മാസം മുമ്പ് മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇവർ സ്വന്തം വീട് അടച്ചിട്ട ശേഷം തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റിയത്.
റെനിൽ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണ്. പിതാവ് ആന്റണി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ മോളി ആന്റണിയും മാനസിക രോഗത്തിന് ചികിത്സയിലാണ്. സഹോദരൻ സുനിൽ ഡേവിഡ് ഗൾഫിലാണ്.
അവിവാഹിതനായ റെനിൽ ചെങ്ങന്നൂർ സ്‌നേഹധാര മാനസിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ മാസം ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോന്ന റെനിൽ അനുജൻ സുനിൽ ജോർജിന്റെ വീടിന്റെ താക്കോൽ ബന്ധുവീട്ടിൽ നിന്ന് വാങ്ങി അവിടെയാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |