വോട്ടെടുപ്പ് ഇന്ന്, ഫലപ്രഖ്യാപനം 30ന്
തിരുവനന്തപുരം: ഒാഫീസേഴ്സ് അസോസിയേഷൻ തുടങ്ങിവച്ച സമരങ്ങൾക്കും അതിനെ തുടർന്നുള്ള വിവാദങ്ങൾക്കും മേനേജ്മെന്റിന്റെ നടപടികൾക്കുമിടയിൽ കെ.എസ്.ഇ.ബി.യിൽ ഇന്ന് സർവ്വീസ് സംഘടനകളുടെ അംഗബലം തെളിയിക്കുന്ന റഫറണ്ടം. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ഹിതപരിശോധനയ്ക്കുള്ള വോട്ടെടുപ്പ്. അസിസ്റ്റന്റ് ലേബർ ഒാഫീസർമാരാണ് റിട്ടേണിംഗ് ഒാഫീസർമാർ. 76 പോളിംഗ് ബൂത്തുകളിലായി 26245 ജീവനക്കാരാണ് വോട്ട് ചെയ്യുക. അംഗീകാരം കിട്ടാൻ മിനിമം 15 ശതമാനം വോട്ട് ലഭിക്കണം.
ആറു വർഷം മുമ്പ് നടന്ന റഫറണ്ടത്തിൽ 48 ശതമാനം വോട്ട് നേടിയ സി.ഐ.ടി.യു, സംസ്ഥാനത്ത് ഇടതുമുന്നണി ഭരണത്തുടർച്ച നേടിയ സാഹചര്യത്തിൽ 50 ശതമാനത്തിലേറെ വോട്ടോടെ സോൾ ബാർഗെയ്നിംഗ് ഏജന്റ് പദവി നേടുമെന്ന പ്രതീക്ഷയിലാണ്. അഭിമാനിക്കാൻ ഏറെ കാര്യങ്ങളുമായാണ് സി.ഐ.ടി.യു ഇക്കുറി മത്സരത്തിനിറങ്ങുന്നത്. ഇടതുമുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ വമ്പൻ ശമ്പളപരിഷ്കരണം നടപ്പാക്കി,ഏറെക്കാലമായി തടസ്സപ്പെട്ടിരുന്ന ലൈൻമാൻ മുതലുള്ളവരുടെ പ്രൊമോഷൻ സുപ്രീംകോടതി വരെ കേസ് പറഞ്ഞ് നേടിയെടുത്തു. ഇതിന്റെയെല്ലാം പൊലിമ കെടുത്തുന്നതാണ് ഇതേ സംഘടനയുടെ ഓഫീസേഴ്സ് വിഭാഗം നടത്തുന്ന സമരങ്ങൾ.
യു.ഡി.എഫ് അനുകൂല സംഘടനകൾ രണ്ടു വിഭാഗമായാണ് ഇക്കുറിയും മത്സരിക്കുന്നത്. ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയനും, മുസ്ലിംലീഗിന്റെ എസ്.ടി.യു വും കോൺഗ്രസ് അനുകൂല സംഘടനകളും ചേർന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷനും.
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു), ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷനും (എ.ഐ.ടി.യു.സി ) പുറമെ, കേരള വൈദ്യുതി മസ്ദൂർ സംഘ് (ബി.എം.എസ്), എക്സിക്യുട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ, ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷൻ എന്നിവയും മത്സരരംഗത്തുണ്ട്.
2015ൽ നേടിയത്:
സി.ഐ.ടി.യു- 47.2%
യു.ഡി.ഇ.ഇ.എഫ് -24.3 %
എ.ഐ.ടി.യു.സി- 16.5%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |