കൊച്ചി: സർക്കാരിനായി വാദിക്കാൻ വന്നവരും കൂറുമാറുന്ന കാഴ്ചയാണ് കെ- റെയിൽ സംവാദത്തിൽ കണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. വീടുകളിൽ കയറി കല്ലിടുന്നതിനെതിരെ സർക്കാർ അനുകൂലികൾക്കും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടിവന്നു. വരേണ്യവർഗത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്നാണ് സർക്കാരിനുവേണ്ടി വാദിച്ച റെയിൽവേ മുൻ ചീഫ് എൻജിനിയർ പറഞ്ഞത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. ആർ.വി.ജി. മേനോൻ സൗമ്യമായി പത്തുമിനിട്ട് സംസാരിച്ച ലളിതമായ വാക്കുകൾ മാത്രം മതി സർക്കാർ കെട്ടിപ്പൊക്കിയ എല്ലാ വൻമതിലുകളും വീഴാൻ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയാണ്. 25 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്നെടുക്കാൻ ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്നാണ് നിർദ്ദേശം.
തൃക്കാക്കര സ്വർണക്കടത്ത്:
പ്രതി ഡി.വൈ.എഫ്.ഐക്കാരൻ
കസ്റ്റംസ് അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനായ ലീഗ് നേതാവിന്റെ മകൻ ഡി.വൈ.എഫ്.ഐക്കാരനാണ്. സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കളുമായി ചേർന്ന് ബിസിനസ് നടത്തുന്നയാളാണ്. ലീഗ് നേതാവിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കസ്റ്റംസ് പറഞ്ഞിട്ടില്ല. മക്കൾ ചെയ്ത കേസിന് പിതാക്കന്മാരെ കുറ്റവാളികളാക്കണമെങ്കിൽ കേരളത്തിൽ ആദ്യം ജയിലിൽ പോകേണ്ടത് ആരാണെന്ന് മാദ്ധ്യമങ്ങൾ തീരുമാനിച്ചോയെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |