ലക്‌നൗ: മൂന്നു ദിവസത്തിനിടെ ഒാരോ മരണം വീതം. 24 ദിവസത്തിനിടെ കുടുംബത്തിൽ മരിച്ചത് പ്രിയപ്പെട്ട 8 പേർ. കൊവിഡ് ദുരന്തത്തിന്റെ നേർകാഴ്ചയാകുകയാണ് യു.പി ലക്നൗവിലെ ഇമാലിയ പുർവ ഗ്രാമത്തിലെ എട്ടു മുറിയുള്ള യാദവ കൂട്ടുക്കുടുംബം.
ഒരു വർഷം മുമ്പുവരെ ആളും ബഹളവുമായി സജീവമായിരുന്ന വീടിപ്പോൾ മൗനത്തിന്റെ തടവറയിലാണ്.
ഈ കുടുംബത്തിലെ 2 സഹോദരിമാർ, അവരുടെ 4 സഹോദരങ്ങൾ, അമ്മ, അമ്മായി എന്നിവരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലും വീട്ടിലുമായി മരിച്ചത്. ഇപ്പോൾ ഈ വീട്ടിലുള്ള സീമ സിംഗ് യാദവിന്റെ ഭർത്താവ് നിരാങ്കർ സിംഗ് (45) കഴിഞ്ഞവർഷം ഏപ്രിൽ 25നാണ് മരിച്ചത്. കർഷകനായ ഇദ്ദേഹം ആറു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 'ഓക്സിജൻ കിട്ടാതെ അദ്ദേഹം നിലവിളിക്കുകയും വിമ്മിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഡോക്ടറെ കാണാനും കൂടുതൽ ഓക്സിജൻ ഏർപ്പെടുത്താനും നിരാങ്കർ ആവശ്യപ്പെട്ടു. ഓക്സിജൻ നൽകാൻ ഞാൻ ഡോക്ടറോടു കേണപേക്ഷിച്ചു. ഓക്സിജൻ കിട്ടാതെ അദ്ദേഹം എന്റെ കൺമുന്നിൽ മരിച്ചു'-കണ്ണീരോടെ സീമ പറഞ്ഞു. ഹൈദരാബാദിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന മൂത്തമകൻ (21), 12–ാം ക്ലാസ് പരീക്ഷ കഴിഞ്ഞ ഇളയ മകൻ (19) എന്നിവരുടെ പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആധിയിലാണ് താനെന്നും സീമ കൂട്ടിച്ചേർത്തു.
കുടുംബത്തിലെ മറ്റൊരംഗമായ കുസ്മ ദേവിയുടെ ഭർത്താവ് വിജയ് കുമാർ സിംഗും സ്വകാര്യ ആശുപത്രിയിൽ 10 ദിവസം കൊവിഡ് ചികിത്സയിൽ കഴിയവെ, കഴിഞ്ഞ മേയ് ഒന്നിനാണ് മരിച്ചത്. കുടുംബത്തിന്റെ ചുമതല ഇപ്പോൾ കുസ്മയ്ക്കാണ്. സർക്കാർ നഷ്ടപരിഹാരം നൽകിയെങ്കിലും ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്കയാണെന്ന് ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |