നെടുമ്പാശേരി: രണ്ട് പതിറ്റാണ്ടിലേറെ സേവനത്തിന്റെ പാത പിന്തുടർന്ന ചെങ്ങമനാട് വില്ലേജ് ഓഫീസർ ഷാന്റോ ജോസ് തന്റെ അവസാന മാസശമ്പളം നിരാലംബർക്ക് വിതരണം ചെയ്ത് മാതൃകയായി. മാണിക്കമംഗലം കോലഞ്ചേരി വീട്ടിൽ ഷാന്റോ 2001ലാണ് റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്. തുടക്കം കുറിച്ച ആലുവ താലൂക്കാഫീസിൽ നിന്നാണ് വിരമിച്ചതും. താലൂക്കിലെ 18 വില്ലേജ് ഓഫീസുകളിലെ 12 വില്ലേജ് ഓഫീസുകളിലും ഷാന്റോ ജോലി ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത് വയനാട്ടിലേക്കുള്ള സ്ഥലം മാറ്റത്തോടൊപ്പമാണ്. വയനാട്ടിലെ രണ്ടരവർഷത്തെ സേവനം ഉരുൾപ്പൊട്ടലും പ്രളയവും മറ്റ് ദുരിതങ്ങളും നിറഞ്ഞ സാഹസികതയുടെ ദുരിതനൊമ്പരങ്ങൾ താണ്ടിയ ദിനരാത്രങ്ങളായിരുന്നു. സ്വന്തം ജില്ലയിൽ തിരിച്ചെത്തിയപ്പോൾ 2018ലെ മഹാപ്രളയം വിഴുങ്ങിയ ചെങ്ങമനാട് വില്ലേജ് പരിധിയിൽ കഷ്ടനഷ്ടങ്ങളുടെ സംഹാര താണ്ഡവമായിരുന്നു.
പ്രളയം ദുരിതംവിതച്ച ഗ്രാമങ്ങളിലൂടെ ജനപ്രതിനിധികളോടൊപ്പം വിശപ്പും ദാഹവും സഹിച്ച് ഉറക്കമൊഴിച്ച് സാഹസിക സേവനമാണ് അർപ്പിച്ചത്.
എല്ലാവർക്കും നല്ലത് മാത്രം പറയാനുള്ള വില്ലേജ് ഓഫീസർക്ക് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ജനകീയ യാത്രയയപ്പ് നൽകി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, അംഗങ്ങളായ ലത ഗംഗാധരൻ, നൗഷാദ് പാറപ്പുറം, ഇ.ഡി. ഉണ്ണിക്കൃഷ്ണൻ, തഹസിൽദാർ സുനിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |