തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ തൊഴിലാളി യൂണിയനുകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധനയിൽ 53.42 ശതമാനം വോട്ടുകൾ നേടി സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന് വൻനേട്ടം. ഹിതപരിശോധനയിൽ പങ്കെടുത്ത ഏഴ് യൂണിയനുകളിൽ അംഗീകാരം നേടാനായത് അസോസിയേഷന് മാത്രം. കിട്ടിയത് 13,634 വോട്ടുകൾ.
2015ൽ നടന്ന ഹിതപരിശോധനയിൽ അംഗീകാരം നേടിയിരുന്ന എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള വർക്കേഴ്സ് ഫെഡറേഷനും ഐ.എൻ.ടി.യു.സി-എസ്.ടി.യു നേതൃത്വത്തിലുള്ള യു.ഡി.ഇ.ഇ.എഫിനും അംഗീകാരത്തിനുവേണ്ടിയുള്ള 15 ശതമാനം വോട്ടുകൾ നേടാനായില്ല. നേരിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് ഇവയ്ക്ക് അംഗീകാരം ലഭിക്കാതെ പോയത്. ബി.എം.എസ് സംഘടനയ്ക്കും അംഗീകാരം ലഭിച്ചില്ല.
വർക്കർ, ലൈൻമാൻ, മീറ്റർ റീഡർ തുടങ്ങിയ തസ്തികകളിലെ 28,525 തൊഴിലാളികളിൽ 25,523 പേരാണ് വോട്ട് ചെയ്തത്. 110 വോട്ടുകൾ അസാധുവായി. ശേഷിച്ച 25,413 വോട്ടുകളിൽ 15 ശതമാനം (3,829 വോട്ടുകൾ) വേണം അംഗീകാരം കിട്ടാൻ. 2015ൽ നടന്ന ഹിതപരിശോധനയിൽ സി.ഐ.ടി.യു നേടിയിരുന്നത് 47 ശതമാനം വോട്ടുകളായിരുന്നു.
യൂണിയനുകൾ, കിട്ടിയവോട്ട്, ശതമാനം
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)- 13,634- 53.42
കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)- 3,810- 14.93
യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ളോയീസ്
ഫ്രണ്ട് (ഐ.എൻ.ടി.യു.സി-എസ്.ടി.യു)- 3,796- 14.87
കേരള വൈദ്യുതി മസ്ദൂർ സംഘ് (ബി.എം.എസ്)- 2,096- 8.21
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ്
യൂണിയൻ (ഐ.എൻ.ടി.യു.സി)- 1,432- 5.61
ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് അസോസിയേഷൻ- 630- 2.47
ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷൻ- 15- 0.06
കെ.എസ്.ഇ.ബി: സമരം നിറുത്തി, സ്ഥലംമാറ്റപ്പെട്ടവർ ജോലിക്കെത്തി
വൈദ്യുതി മന്ത്രിയുമായി കഴിഞ്ഞ ദിവസം എറണാകുളത്ത് നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് സമരം താത്കാലികമായി നിറുത്തിവച്ച് കെ.എസ്.ഇ.ബിയിലെ ഒാഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ ഇന്നലെ സ്ഥലംമാറ്റം അംഗീകരിച്ച് ജോലിയിൽ പ്രവേശിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ പെരിന്തൽമണ്ണയിലും ജനറൽ സെക്രട്ടറി ഹരികുമാർ പാലക്കാട്ടും ജാസ്മിൻബാനു സീതത്തോട്ടിലുമാണ് ജോലിയിൽ പ്രവേശിച്ചത്. ചെയർമാന്റെ നടപടികൾക്കെതിരെ ഈ മാസം നാലു മുതൽ നടത്താനിരുന്ന മേഖലാ പ്രചാരണ ജാഥകൾ ഒഴിവാക്കി. ജനപ്രതിനിധികൾക്ക് നൽകാനിരുന്ന വിശദീകരണക്കുറിപ്പ് വിതരണവും തുടർപ്രക്ഷോഭവും നിറുത്തിവച്ചു. അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ മറ്റുകാര്യങ്ങളിൽ ഒൗപചാരിക തീരുമാനമുണ്ടാകും.
സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അച്ചടക്ക നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന ചെയർമാന്റെ ഉറച്ച നിലപാടും അസോസിയേഷൻ നേതാക്കൾക്ക് തിരിച്ചടിയായി. ജനവികാരം എതിരായതും പാർട്ടിയുടേയും മറ്റുസംഘടനകളുടേയും കാര്യമായ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്റെ നിലപാട് മാറ്റത്തിന് കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |