തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്‌റ്റിലായ പി സി ജോർജ് സംഘപരിവാർ ഉപകരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഗൂഢാലോചന കേസിൽ സംഘപരിവാർ നേതാക്കൾക്കെതിരെയും പൊലീസ് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പൊലീസ് കസ്‌റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പി.സി ജോർജിനെ എത്തിച്ച യാത്രയിലെ പൊലീസ് നടപടികളെ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കേസെടുത്ത് 24 മണിക്കൂറിന് ശേഷമാണ് പി.സി ജോർജിനെ കസ്‌റ്റഡിയിലെടുത്തത്. സ്വന്തം വാഹനത്തിൽ ഘോഷയാത്രപോലെ വരാനും വഴിനീളെ ബിജെപി പ്രവർത്തകർക്ക് ജോർജിനെ അഭിവാദ്യമർപ്പിക്കാനും പൊലീസ് സൗകര്യമൊരുക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
വെളളത്തിന് തീപിടിപ്പിക്കുന്ന വർത്തമാനം പറഞ്ഞ് വിദ്വേഷത്തിന്റെ ക്യാമ്പെയിൻ നടത്തുകയാണ്.കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ ഇടങ്ങളിൽ സ്ഥാനം നഷ്‌ടപ്പെട്ട സംഘപരിവാർ ശക്തികൾ ഇടം നേടാനുളള ശ്രമങ്ങൾ നടത്തുകയാണെന്നും ജോർജിനെതിരായ നടപടി വൈകിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിലവിൽ വൈദ്യസംഘം എ.ആർ ക്യാമ്പിലെത്തി പി.സി ജോർജിനെ പരിശോധിക്കുന്നത് ആരംഭിച്ചു. ഇതിന് ശേഷം അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാൻഡിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. മതസ്‌പർദ്ധയുണ്ടാക്കാൻ ജോർജ് ആലോചിച്ച് ഉറപ്പിച്ച് പ്രവർത്തിച്ചെന്നും ജാമ്യം നൽകിയാൽ അന്വേഷണം തടസപ്പെടുത്തുമെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |