ചെറുവത്തൂർ: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രുചികരമായ ഭക്ഷണം, ഗുണ മേന്മ എന്നിവ ഉറപ്പു വരുത്തി ഭക്ഷണം വിതരണം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ
ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് വിദ്യാർത്ഥി മരിക്കുകയും 31 പേർ ചികിത്സ തേടുകയും ഇതിൽ ചിലർ ആശുപത്രിയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു. ഐഡിയൽ കൂൾ ബാറിൽ നിന്ന് കഴിഞ്ഞ രണ്ടു ദിവസത്തിനകം ആഹാരം കഴിച്ചവരിൽ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |