കല്പറ്റ: 1993ന് ശേഷം ആദ്യമായാണ് കേരളം സ്വന്തം നാട്ടിൽവച്ച് ദേശീയ ഫുട്ബാൾ ടൂർണമെന്റായ സന്തോഷ് ട്രോഫി നേടുന്നത്. ഇന്നലെ മലപ്പുറത്ത് വച്ച് ക്യാപ്ടൻ ജിജോ ജോസഫിന്റെ നേതൃത്വത്തിൽ കേരളം ട്രോഫി ഉയർത്തുമ്പോൾ ടീം അംഗമായിരുന്നു വയനാട് സ്വദേശിയായ റാഷിദ്.
രാവ് പുലരുംവരെ ആഘോഷിച്ച ശേഷം പെരുന്നാളിന് വീട്ടിൽ എത്തിയ റാഷിദിനെ സ്വീകരിക്കാൻ സ്ഥലം എം എൽ എ കൂടിയായ ടി സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. സൗഹൃദസംഭാഷണത്തിനിടെ തനിക്ക് സ്വന്തമായി വീടില്ലാത്ത വിവരം റാഷിദ് എം എൽ എയെ ധരിപ്പിച്ചു. കേരളത്തിന്റെ അഭിമാനം വാനോളമുർത്തിയ യുവതാരത്തിന് സ്വന്തമായി വീടും സ്ഥലവും നൽകാമെന്ന ഉറപ്പാണ് എം എൽ എ റാഷിദിന് നൽകിയത്. ടി സിദ്ദിഖ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
മലയാളികളുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ചത് അവരെ അറിയിച്ചുവെന്നും വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകർന്ന റാഷിദിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത് കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്.
ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
താരങ്ങൾക്ക് കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |