തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് രാവിലെ എറണാകുളത്ത് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഉമ തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് സി.പി.എം നീക്കം.
ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് കെ.എസ്. അരുൺകുമാറിന്റെ പേരിന് ചർച്ചകളിൽ മുൻതൂക്കമുണ്ട്. കൊച്ചി മേയർ എം. അനിൽകുമാറിന്റെ പേരും അഭ്യൂഹങ്ങളിലുണ്ട്. പാർട്ടി സംസ്ഥാന സെന്ററിന്റെ അംഗീകാരത്തോടെയാവും പ്രഖ്യാപനം. നാളെ തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകും. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനാണ് മണ്ഡലത്തിന്റെ പൂർണ മേൽനോട്ട ചുമതല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി പി. രാജീവും എം. സ്വരാജും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ മണ്ഡലത്തിൽ പരമാവധി കേന്ദ്രീകരിച്ച് നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സാർത്ഥം അമേരിക്കയിലാണ്. ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും.
ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വമായിരിക്കും.
തൃക്കാക്കര കോൺഗ്രസിന്റെ പൊന്നാപുരം കോട്ട: ചെന്നിത്തല
തൃക്കാക്കര മണ്ഡലം കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ഇടതു സർക്കാരിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലേതെന്നും ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.
എൻ.ഡി.എ സജ്ജമെന്ന് കെ. സുരേന്ദ്രൻ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് എൻ.ഡി.എ സജ്ജമാണെന്നും എതിരാളി ആരെന്ന് നോക്കിയല്ല ബി.ജെ.പി സ്ഥാനാർത്ഥിയെ തിരുമാനിക്കുകയെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇരട്ട നീതിയാണെന്നത് തന്നെയാവും മുഖ്യ പ്രചാരണായുധം. കേരളത്തിൽ രൂപപ്പെട്ടിട്ടുള്ള ജിഹാദി അജൻഡയുടെ വക്താക്കളാണ് ഭരണപക്ഷവും പ്രതിപക്ഷവും. ഈ സഖ്യത്തെ തൃക്കാക്കര തിരഞ്ഞെടുപ്പിൽ തുറന്നുകാട്ടും. മണ്ഡലത്തിൽ കോൺഗ്രസിന് സഹതാപ തരംഗമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |