ന്യൂഡൽഹി: ഗുജറാത്തിൽ സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയെ ചൊല്ലി പാർട്ടിവിടുമെന്ന് ഭീഷണിയുർത്തിയ വർക്കിംഗ് കമ്മിറ്റി പ്രസിഡന്റും പട്ടേൽ സമുദായ നേതാവുമായ ഹാർദിക് പട്ടേലിനെ പിടിച്ചു നിറുത്താൻ ഇടപെട്ട് രാഹുൽ ഗാന്ധി. പാർട്ടി വിടരുതെന്ന് പട്ടേലിനോട് രാഹുൽ അഭ്യർത്ഥിച്ചു. ഭിന്നതകൾ പറഞ്ഞു തീർക്കാൻ അദ്ദേഹം സംസ്ഥാനത്തിന്റെ ചുമതലയുള്ള രഘു ശർമ്മയ്‌ക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.
സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ നിന്ന് കോൺഗ്രസ് എന്ന ഭാഗവും പാർട്ടി ചിഹ്‌നവും ഒഴിവാക്കിയ പട്ടേൽ രാജി സൂചന നൽകിയതിനെ തുടർന്നാണ് രാഹുലിന്റെ ഇടപെടൽ. പട്ടേൽ പോയാൽ ഇക്കൊല്ലം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ ഭിന്നതകൾ പരിഹരിക്കുമെന്ന് രാഹുൽ ഉറപ്പു നൽകിയിട്ടുണ്ട്. രാഹുലും പ്രിയങ്കയുമായും നല്ല ബന്ധമാണെന്നും സംസ്ഥാന നേതാക്കളാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നതെന്നും പട്ടേൽ സൂചിപ്പിച്ചിരുന്നു.
370-ാം വകുപ്പ് റദ്ദാക്കിയതിനെയും അയോദ്ധ്യാ ക്ഷേത്ര നിർമ്മാണത്തെയും പുകഴ്‌ത്തിയ പട്ടേൽ ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ വാർത്ത വന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. അതേസമയം ഗുജറാത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആംആദ്‌മി പാർട്ടി അദ്ദേഹത്തെ ക്ഷണിച്ചതായി സൂചനകളുണ്ട്. 2015ൽ നടന്ന പട്ടേൽ സംവരണ പ്രക്ഷോഭം നയിച്ച് ശ്രദ്ധേയനായ ഹാർദിക് പട്ടേൽ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ പി.സി.സി അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം തള്ളിയ നേതൃത്വം വർക്കിംഗ് പ്രസിഡന്റ് പദവിയാണ് നൽകിയത്. പ്രധാന തീരുമാനങ്ങളിൽ സംസ്ഥാന നേതൃത്വം അഭിപ്രായം തേടുന്നില്ലെന്നും പട്ടേലിന് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |