കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അപ്പീലിലാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചിന്റെ വിധി.
വൻകിട ഉപഭോക്താവായതിനാൽ എണ്ണക്കമ്പനികൾ കൂടിയ വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിൽ വിപണി വിലയ്ക്ക് ഡീസൽ നൽകാൻ ഏപ്രിൽ 13നായിരുന്നു ഇടക്കാല ഉത്തരവ്. ഈ ആവശ്യം മുമ്പ് സുപ്രീംകോടതി നിരസിച്ചതാണെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടി. ലിറ്ററിന് 91.72 രൂപ വിലയുള്ള ഹൈസ്‌പീഡ് ഡീസൽ തങ്ങൾക്ക് 121.35 രൂപയ്ക്കാണ് നൽകുന്നതെന്നും ഇതുമൂലം ദിവസം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും കെ.എസ്.ആർ.ടി.സി വാദിച്ചു.
പഴയ കേസ്
എണ്ണക്കമ്പനികളോട് പരാതിപ്പെടാതെ കെ.എസ്.ആർ.ടി.സി നേരിട്ട് കോടതിയിലെത്തിയതിനാൽ കമ്പനികളുടെ നടപടി ഉണ്ടായില്ലെന്ന് പരാതിപ്പെടാനാവില്ല. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് നിയമപരമല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
വില നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ അധികാരം 2013ൽ സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. പുതിയ ഡോക്കറ്റിൽ സമർപ്പിച്ച പഴയ കേസാണിത്.
കെ.എസ്.ആർ.ടി.സിയുടെ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ എതിർപ്പ് സിംഗിൾബെഞ്ച് പരിഗണിച്ചില്ല. ആർബിട്രേഷൻ നിർദ്ദേശിക്കാത്തതിനു കാരണവും വ്യക്തമാക്കിയിട്ടില്ല. വില നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് കരാർപ്രകാരം സമ്പൂർണ സ്വാതന്ത്ര്യമുണ്ട്. എണ്ണക്കമ്പനികളുടെ ഈ അധികാരം അംഗീകരിച്ച് കെ.എസ്.ആർ.ടി.സി വീണ്ടും ഡീസൽ വാങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് അനുഭവിക്കുകയും ഇതേ വ്യവസ്ഥകളിൽ കരാർ രണ്ടുതവണ പുതുക്കുകയും ചെയ്തു. ഇപ്പോൾ ഡീസലിന് വിപണി വിലയേക്കാൾ കൂടിയതോടെയാണ് പരാതി. എണ്ണക്കമ്പനികൾ ഡീസലും ക്രെഡിറ്റും നൽകുന്നതിനാൽ കെ.എസ്.ആർ.ടി.സി റീട്ടെയിൽ ഉപഭോക്താവല്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |