കോഴിക്കോട്: കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രമായെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒത്താശപാടുകയാണ് പിണറായി സർക്കാരെന്നും കോഴിക്കോട് കടപ്പുറത്ത് ബി.ജെ.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നദ്ദ പറഞ്ഞു. കേരളത്തിലെ പൊതുസമൂഹം വിശേഷിച്ച് ക്രിസ്ത്യൻ സമൂഹം ഇക്കാര്യത്തിൽ ആശങ്കാകുലരാണ്. ഇത് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാർ തന്നോട് പങ്കുവച്ചതായും നദ്ദ പറഞ്ഞു.
കപട മതേതരത്വമാണ് കേരളത്തിലെ ഇടതുസർക്കാർ പിന്തുടരുന്നത്. പ്രത്യേക മത സമൂഹത്തെ അവരിലെ എല്ലാ കൊള്ളരുതായ്മയും ഉൾക്കൊണ്ട് സഹായിക്കുന്നു. വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം. മത ന്യൂനപക്ഷങ്ങളെന്ന് പറയുമ്പോഴും ജനസംഖ്യയിലെ ക്രമാതീതമായ വർദ്ധന മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കയിലാക്കുന്നു. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്ന് ക്രിസ്ത്യൻ സമുദായം പറയുമ്പോൾ ഏകപക്ഷീയമായി കേരളത്തിലെ സർക്കാരും കമ്മ്യൂണിസ്റ്റുകളും തള്ളിക്കളയുകയാണ്.
ഇസ്ലാമിക ഭീകരവാദത്തെ അതിരുവിട്ട് സഹായിക്കുന്ന ഇടതുപക്ഷ നിലപാട് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തെ ഞെട്ടിക്കുകയാണ്. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ നാട്ടിലാണ്. പാലക്കാട്ടെ ബി.ജെ.പി പ്രവർത്തകരുടെ അരുംകൊലയിൽ ഫലപ്രദമായ അന്വേഷണം നടക്കാത്തതിന് പിന്നിൽ സർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങളാണ്. കേരളത്തെ ബി.ജെ.പി സർക്കാർ തഴയുന്നുവെന്ന പ്രചാരണം വ്യാജമാണ്. അധികകാലം കേരളത്തിൽ ജനങ്ങളെപറ്റിച്ച് ഇടതുപക്ഷത്തിന് ഭരിക്കാനാവില്ലെന്നും നദ്ദ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ജെ.പി.നദ്ദയുമായി താമരശ്ശേരി
ബിഷപ്പ് കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയുമായി താമരശ്ശേരി രൂപതാ ബിഷപ്പ്
മാർ റെമിജിയോസ് ഇഞ്ചിനാനിയൽ കൂടിക്കാഴ്ച നടത്തി. കർഷകരുടെ ആശങ്കകളാണ് പ്രധാനമായും ചർച്ചയായത്. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അറിയിച്ചതായി ബിഷപ്പ് പറഞ്ഞു. കസ്തൂരിരംഗൻ വിജ്ഞാപനത്തിൽ നിന്ന് വില്ലേജുകളുടെ പേര് ഒഴിവാക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ആളെ നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചതായി ബിഷപ്പ് വ്യക്തമാക്കി.
കടവ് റിസോർട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പങ്കെടുത്തു. കേരളത്തിൽ നടക്കുന്ന മത ഭീകരവാദവും കൊലപാതകങ്ങളും ലൗ ജിഹാദ് പോലുള്ള ഭീഷണികളും ബിഷപ്പ് പങ്കുവച്ചതായി നേതാക്കൾ പറഞ്ഞു.
കേരളത്തിലെദേശവിരുദ്ധശക്തികളെ തുടച്ചുനീക്കും: ജെ.പി. നദ്ദ
കരിപ്പൂർ: കേരളത്തിൽ പ്രവർത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഇത്തരം ശക്തികൾക്കുണ്ട്. ഇത് കേന്ദ്ര സർക്കാർ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിറുത്താൻ കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിജ്ഞാബദ്ധരാണ്. മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |