ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസുമായി ബന്ധപ്പെട്ട ഹർജിയിൽ മുദ്രവച്ച കവറിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസിൽ ശിക്ഷിക്കപ്പെട്ട് 20 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് കൈമാറാൻ ശ്രമിച്ചത്. മണിച്ചന്റെ ഭാര്യ ഉഷ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് അഭയ് എസ്.ഓക എന്നിവരടങ്ങിയ ബെഞ്ച്. കാര്യങ്ങൾ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാൽ പോരെയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് ഹമീദിനോട് ചോദിച്ച കോടതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേക അപേക്ഷ നൽകണമെന്നും വ്യക്തമാക്കി.
ഇതിനായി ഒരാഴ്ചത്തെ സമയം അനുവദിച്ചു.
റിപ്പോർട്ടിലെ രഹസ്യാത്മകത കാത്ത് സൂക്ഷിക്കേണ്ടതിനാലാണ് ഇപ്രകാരം കൈമാറാൻ ശ്രമിച്ചതെന്ന് സ്റ്റാൻഡിംഗ് കോൺസൽ കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് മണിച്ചന്റെ ശിക്ഷ ഇളവ് സംബന്ധിച്ച നടപടി വിലയിരുത്താനാണ് ഹർജി പരിഗണിച്ചത്. ഹർജി ഇനി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |