കോഴിക്കോട്: ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തതതിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. . ഭരണകൂട വേട്ടയെ നിയമത്തിന്റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്‍റെ ആദ്യ പടിയാണ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായതെന്നും കെ എം ഷാജി പറഞ്ഞു.
സിപിഎം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് വീട് കണ്ടുകെട്ടാന്‍ നടത്തിയ നീക്കം വഴിവിട്ടതും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് കോടതി ഇടപെടലിലൂടെ വ്യക്തമായി. നിയമപരമായി നീങ്ങുന്ന വിഷയത്തില്‍ സൂക്ഷ്മതയോടെ നീങ്ങിയപ്പോള്‍ അതൊരു ദൗർബല്യമായി ചിലരെങ്കിലും കരുതി. തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ലെന്നും കെ എം ഷാജി പ്രസ്താവനയില്‍ പറഞ്ഞു.
വേട്ടയാടലിന്‍റെ ഏറ്റവും മോശമായ ഉപകരണങ്ങളാണ് സിപിഎമ്മും ഭരണകൂടവും പുറത്തെടുത്തത്. പി.ഡബ്ലിയു.ഡിയെ കരുവാക്കി വീടിന്റെ വില കൂട്ടിക്കാണിച്ച് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വരുത്തിത്തീര്‍ത്ത ഹീനമായ തന്ത്രം രാജ്യത്ത് തന്നെ ആദ്യത്തേതാവും. രാജ്യത്ത് നീതിപീഠം ഉണ്ടെന്നും ന്യായം പരിശോധിക്കാന്‍ സംവിധാനം ഉണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തലഉയര്‍ത്തിപ്പിടിച്ചും ഇനിയും മുന്നോട്ട് പോകും. പറയാന്‍ ബാക്കിവെച്ചതെല്ലാം പറയുക തന്നെ ചെയ്യും. എന്നിട്ടേ ഇതവസാനിപ്പിക്കൂ. തനിക്കെതിരെ വ്യാജ തെളിവുകളും വഴിവിട്ട നീക്കങ്ങളും നടത്തിയവരെല്ലാം നിയമത്തിന്റെ ശക്തി അറിയാനിരിക്കുന്നെയൊള്ളൂവെന്നും കെ എം ഷാജി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |