ഡെറാഡൂൺ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർത്ഥാടകർക്കായി തുറന്നു.
വേദമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഇന്നലെ രാവിലെ 6.25ന് ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്രതന്ത്രി റാവൽ ഭീമാശങ്കർ ലിംഗ നട തുറന്നു. കൊടുംതണുപ്പിനെ അവഗണിച്ച് ആയിരക്കണക്കിനാളുകൾ ദർശനപുണ്യം നേടി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും കുടുംബസമേതം ദർശനത്തിനെത്തിയിരുന്നു. 15 ക്വിന്റൽ പൂക്കൾ കൊണ്ടാണ് ക്ഷേത്രകവാടം അലങ്കരിച്ചിരുന്നത്. പ്രതിദിന തീർത്ഥാടക പരിധി 12,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
നാളെ ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ തുറന്നിരുന്നു. ഇതോടെ 'ചാർ ധാം യാത്ര 2022' ന് തുടക്കമായിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാർഷിക തീർത്ഥാടനം നടത്തുന്നത്. എന്നാൽ ചാർ ധാം യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ടോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |