കോട്ടയം: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധീയിലും ജോലി നഷ്ടപ്പെട്ടതുമൂലം പകരം ജീവിതമാർഗമെന്ന നിലയിലും നിരവധി പേരാണ് മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ, ആ മേഖലയിലും ഇരുട്ടടിയായി മീൻ തീറ്റ വിലവർദ്ധന. നാളുകളായി വിലയിൽ മാറ്റമില്ലാതിരുന്ന മീൻ തീറ്റയ്ക്ക് ഒരുമാസം മുൻപാണ് വിലവർദ്ധനവ് ഉണ്ടായത്. എന്നാൽ വളർത്തു മത്സ്യയുടെ വിലയിൽ മാറ്റമില്ലെന്ന് കർഷകർ പറയുന്നു. വലിയ തോതിൽ മൽസ്യകൃഷി ചെയ്യുന്ന കർഷകരെയാണ് തീറ്റ വില പ്രതികൂലമായി ബാധിച്ചത്. ഉയർന്ന വില നൽകി തീറ്റ വാങ്ങി നൽകുന്നുണ്ടെങ്കിലും കൃഷിയിൽ നിന്ന് പ്രതീക്ഷിച്ച നേട്ടമില്ല.
ഗ്രോവൽ, സി.പി എന്നിവയാണ് പ്രധാന തീറ്റകൾ.വലുപ്പം അനുസരിച്ചാണ് തീറ്റയുടെ വില. ഗ്രോവൽ 40 കിലോയുടെ ഒരു ചാക്കിന് നിലവിൽ വില 1520 രൂപയാണ്. 4.എം.എം ആണ് ഇതിന്റെ സൈസ്. സി.പി ഒരു ചാക്കിന് 1870 രൂപയും. പായ്ക്കറ്റ് തീറ്റകൾക്ക് 30 രൂപയാണ്. ഗ്രോവൽ 4.എം.എം ഒരു കിലോയുടെ വില 46 രൂപ, 3.എം.എം 52 രൂപ, 2.5 എം.എം 55 രൂപ, 1.8 എം.എം 68 രൂപ, 1.2 എം.എം 72 രൂപ എന്നിങ്ങനെയാണ് വില. ഇതിൽ 3.എം.എം, 2.5 എം.എം, 4 എം.എം എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ. സി.പി ഇനത്തിൽപ്പെട്ട തീറ്റയ്ക്ക് 4 എം.എം 55 രൂപയാണ് .
തായ്‌ലൻഡ് കമ്പനികളുടെ തീറ്റ ആന്ധ്രായിൽ നിന്നാണ് കേരളത്തിൽ കൊണ്ടുവരുന്നത്. ഇന്ധനവിലയിൽ ഉണ്ടായ വർദ്ധനവാണ് തീറ്റ വിലയിലെ മാറ്റത്തിനും കാരണം. കോയമ്പത്തൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ കോഴിവേസ്റ്റ് നൽകിയുള്ള മത്സ്യകൃഷി വ്യാപകമായതിനാലും മത്സ്യ കൃഷിനഷ്ടമായതിനാലും, തീറ്റ വാങ്ങുന്നവരും കുറവാണ്. ബയോഫ്ളോക്ക് കൃഷി വ്യാപകമായുള്ള കണ്ണൂർ, വയനാട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് കോട്ടയത്ത് നിന്നും തീറ്റകൾ കയറ്റിയയക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നതല്ലാതെ, സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്നില്ല. കർഷകരെ സംരക്ഷിക്കേണ്ട മത്സ്യഫെഡ്, അവരുടെ ഫാമിൽ ഉല്പാദിപ്പിക്കുന്ന മത്സ്യങ്ങളെ മാത്രമാണ് വിൽക്കുന്നത്.
അയർക്കുന്നത്തെ വ്യാപാരി അനീഷ് ഗോപിനാഥൻ പറയുന്നു.
വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് മത്സ്യകൃഷിയിലേക്കും തീറ്റ വിൽപ്പന രംഗത്തേക്കും എത്തിയത്. എന്നാൽ, മേഖലയിലെ നഷ്ടം മൂലം മീൻതീറ്റവാങ്ങാനെത്തുന്നവർ കുറവാണ്. ഇതിനാവശ്യമായി സ്റ്റോക്ക് ചെയ്ത റോമെറ്റീരിയൽസ് ഉൾപ്പെടെ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |