ആലപ്പുഴ: കൊവിഡ് കാലത്തെ വലിയ ഇടവേളയ്ക്ക് ശേഷം വാതിൽ തുറന്ന് ആലപ്പുഴ ലൈറ്റ് ഹൗസിൽ സഞ്ചാരികളുടെ തിരക്ക്. പ്രതിദിനം 400 മുതൽ 500 പേർ വരെ ലൈറ്റ് ഹൗസിലെത്തുന്നുവെന്നാണ് കണക്ക്. കൊവിഡിന് മുമ്പ് പ്രതിദിനം 1500 സഞ്ചാരികൾ വരെ എത്തിയിരുന്ന ദിവസങ്ങളുണ്ട്. ലൈറ്റ് ഹൗസ് വീണ്ടും തുറന്നതറിഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ആലപ്പുഴയിൽ എത്തുന്നവർ ഇവിടെയ്ക്ക് വരുന്നുണ്ട്. 91.5 അടി ഉയരമുള്ള ലൈറ്റ് ഹൗസിലെ കുത്തനെയുള്ള പടികൾ കയറുന്നത് വയോധികർക്ക് വെല്ലുവിളിയാണ്. ഇവിടെ ലിഫ്റ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ലിഫ്റ്റ് യാഥാർത്ഥ്യമായാൽ ലൈറ്റ് ഹൗസിൽ കയറാൻ എത്തുന്ന ആളുകളുടെ എണ്ണം റെക്കാഡാകും. രാജ്യത്തെ തന്നെ ഏറെ പഴക്കമുള്ളതും ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗവുമായ ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശനത്തിന് ചുരുങ്ങിയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. വിളക്കുമാടത്തിന് മുകളിലെത്തുന്നവർക്ക് ആലപ്പുഴ കടൽത്തീരം, പട്ടണത്തിലെ ജലാശയങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ മനോഹര ദൃശ്യാനുഭവം ലഭിക്കും. ലൈറ്റ് ഹൗസിനോട് ചേർന്നുള്ള മ്യൂസിയവും സഞ്ചാരികളെ ആകർഷിക്കുന്നു. തിങ്കളാഴ്ച്ച സഞ്ചാരികൾക്ക് പ്രവേശനമില്ല.
നിരക്ക്
മുതിർന്ന പൗരന്മാർ, കുട്ടികൾ - 10 രൂപ
പ്രായപൂർത്തിയായവർ - 20 രൂപ
വിദേശികൾ - 50 രൂപ
ഫോട്ടോഗ്രഫി - 10 രൂപ
...............................
വീണ്ടും തുറന്നതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിദിനം 500 ടിക്കറ്റുകൾ വരെ ചെലവാകുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്
ലൈറ്റ് ഹൗസ് ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |