ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ കർഷകകൂട്ടക്കൊലയിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ കോടതി പ്രശംസിച്ചു. കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.
കർഷകരെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലെങ്കിൽ ലഖിംപൂർഖേരി സംഘർഷം ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ദിനേഷ് കുമാർ സിംഗ് ചൂണ്ടിക്കാട്ടി.
'നിരോധനാജ്ഞയുണ്ടായിരുന്ന സ്ഥലത്ത് എങ്ങനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുത്ത ഗുസ്തി മത്സരം നടന്നത്. ഉപമുഖ്യമന്ത്രിക്ക് നിരോധനാജ്ഞ സംബന്ധിച്ച വിവരം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല. നിയമം ലംഘിക്കാൻ അതുണ്ടാക്കുന്നവർക്ക് അധികാരമില്ല.'- കോടതി ചൂണ്ടിക്കാട്ടി.
'അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ മാന്യമായ ഭാഷയിൽ അഭിപ്രായം പറയണം. തങ്ങളുടെ വാക്കുകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് രാഷ്ട്രീയ നേതാക്കൾക്ക് ബോധ്യമുണ്ടാകണെന്നും' കോടതി പറഞ്ഞു.
കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ നാല് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ഉൾപ്പെടെ നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇരകളുടെ വാദം കൂടി കേട്ട ശേഷം ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയോട് നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |