ആലപ്പുഴ : ''സിനിമാ സംവിധായികയാവണം. ഒരുപാട് കഥകൾ മനസിലുണ്ട്'' ഒൻപതു വയസുകാരി ഗായതി പ്രസാദിന്റെ ആഗ്രഹമാണിത്. ആലപ്പുഴ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഗായതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഷോർട്ട് ഫിലിം 'പ്രണയാന്ധം' യൂട്യൂബിൽ റിലീസായി. മികച്ച പ്രതികരണമാണ്.
ലോക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോകളും ചെറിയ വീഡിയോകളുമിട്ടാണ് തുടക്കം. കോട്ടയം പാലായിലെ കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്തയാണ് വഴിത്തിരിവായത്. ഈ വിഷയത്തിൽ ഒരു ഷോർട്ട് ഫിലിം ചിത്രീകരിച്ചാലോ എന്ന് ചേച്ചിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഗൗരിയോട് ചോദിച്ചു. 'നീ കഥ എഴുതിക്കോ, നമുക്കൊരു കൈനോക്കാം' - ചേച്ചി ഉറപ്പ് നൽകി. പിന്നീട് അച്ഛനോടും അമ്മയോടും പറഞ്ഞു. സ്ത്രീ സുരക്ഷയുടെ കഥ കേട്ടതോടെ അച്ഛൻ ഗിരി പ്രസാദും, അമ്മ കസ്തൂരിയും പിന്തുണയേകി. ഗവ. സർവന്റ്സ് കോ- ഓപ്പറേറ്റിവ് ബാങ്ക് ജീവനക്കാരനാണ് ഗിരി പ്രസാദ്. കസ്തൂരി കുടുംബശ്രീ മിഷൻ കമ്മ്യൂണിറ്റി കോ ഓർഡിനേറ്ററും.
കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്ററും എഴുത്തുകാരനുമായ കെ.ബി.അജയകുമാറിനെ സമീപിച്ചു. കഥ തിരക്കഥയാക്കണം. ഗായതി തന്നെ തിരക്കഥ എഴുതാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മലയാള അക്ഷരങ്ങൾ അത്ര വശമില്ലാത്തതിനാൽ ഗായതി ഓരോ സീനും പറഞ്ഞു കൊടുത്ത് അച്ഛനും അമ്മയുമാണ് എഴുതിയത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബയുടെ സഹായത്തോടെ സാങ്കേതിക പ്രവർത്തകരെയും ലഭിച്ചു.
കാമറാമാൻ എസ്.ബി.പ്രജിത്തും സംഘവും രണ്ട് ദിവസം കൊണ്ടാണ് ഗായതിയുടെ വീട്ടിലും പരിസരത്തും, പറവൂർ സ്കൂളിലുമായി സിനിമ ചിത്രീകരിച്ചത്. കെ.ബി.അജയകുമാറിന്റെ മകനും, യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടറുമായ അയ്യപ്പനാണ് നായകനായും വില്ലനായും വേഷമിട്ടത്. സുഹൃത്തുക്കളും അമ്മയും ചേച്ചിയും കഥാപാത്രങ്ങളായി. ഏറെ നാളത്തെ കൂടിയാലോചനകളിലാണ് 'പ്രണയാന്ധം' എന്ന പേര് തീരുമാനിച്ചത്. ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവ്.
പുതിയ കഥയുടെ പണിപ്പുരയിലാണ് ഗായതി. സ്ത്രീ സുരക്ഷ തന്നെയാണ് വിഷയം. നായകനെ നിശ്ചയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |