ആലപ്പുഴ: ചേർത്തലയിലെ എസ് എച്ച് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ സ്ഥാപനത്തിലെ വൈസ് പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടായേക്കും. ഇന്ന് ചേർന്ന പിടിഎ യോഗത്തിൽ നഴ്സിംഗ് കൗൺസിലാണ് വിദ്യാർത്ഥികളുടെ പരാതിയിൽ നടപടിയെടുക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയത്. വൈസ് പ്രിൻസിപ്പലിനെതിരായ പരാതി ഈ മാസം 13ന് ചേരുന്ന നഴ്സിംഗ് കൗൺസിൽ ചർച്ച ചെയ്യും. തുടർന്ന് 21ന് ചേരുന്ന പിടിഎ യോഗത്തിൽ വിദ്യാർത്ഥിനികളുടെ പരാതികൾ പരിഹരിക്കപ്പെട്ടോ എന്ന് പരിശോധിക്കും.
വൈസ് പ്രിൻസിപ്പൽ കുറ്റം സമ്മതിച്ചതായും ഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും നഴ്സിംഗ് കൗൺസിൽ അംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതിപ്പെട്ട വിദ്യാർത്ഥിനികളെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്നും 'മാലാഖ' എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. .
വൈസ് പ്രിൻസിപ്പൽ സിസ്‌റ്റർ പ്രീത മേരി ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു. ഒരുമിച്ച് നടക്കുന്ന വിദ്യാർത്ഥിനികളെപ്പോലും ലൈംഗികമായി വൈസ് പ്രിൻസിപ്പൽ അധിക്ഷേപിക്കുമെന്നും വിദ്യാർത്ഥിനികളെ സ്വവർഗാനുരാഗികളെന്ന് സിസ്‌റ്റർ പ്രീത മേരി വിളിച്ചിരുന്നതായുമാണ് പരാതി. ജോലിക്കിടെ ഉടുപ്പിൽ ചുളിവ് വീഴുന്നതുപോലും ഇവർ ലൈംഗിക ചുവയോടെയാണ് കാണുന്നത്. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ളിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്‌സിംഗ് കൗൺസിൽ ഇവിടെ പരിശോധന നടത്തി. ഈ സമയം വിദ്യാർത്ഥിനികൾ ഇവരോട് പരാതിപ്പെട്ടിരുന്നു. ആരോഗ്യസർവകലാശാലയ്‌ക്ക് ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നഴ്‌സിംഗ് കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചു.
ലൈംഗികമായി അധിക്ഷേപിക്കുന്നതിന് പുറമേ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ചെരുപ്പ് കഴുകിക്കുകയും ആശുപത്രിയിലെ ടോയ്‌ലറ്റ് നിർബന്ധിച്ച് വൃത്തിയാക്കിച്ചതായും മതപ്രാർത്ഥനകളിൽ നിർബന്ധമായി പങ്കെടുപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടിൽ പോകാനും ബന്ധുക്കളെ കാണാനും സമ്മതിക്കാറില്ലെന്നും വളരെ കുറച്ച് സമയം മാത്രമേ രക്ഷകർത്താക്കളെ കാണാൻ അനുവദിച്ചിരുന്നുളളൂവെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |