കാട്ടാക്കട: പട്ടാപ്പകൽ യുവാവ് നഗ്നനായി പൊതുയിടത്തിൽ പരാക്രമം നടത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇയാളെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
നെയ്യാർഡാം സ്വർണ്ണക്കോട് റോഡരികത്ത് വീട്ടിൽ റിനുവാണ് (22) ജംഗ്ഷനിൽ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്.
ഇന്നലെ രാവിലെ 8ഓടെ പ്രദേശത്ത് പലയിടങ്ങളിലായി ഇയാൾ കറങ്ങിനടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. കാട്ടാക്കട ഗുരുമന്ദിര ഹാളിന്റെ പുരയിടത്തിൽ പ്രവേശിച്ച ഇയാൾ സ്വന്തം ബൈക്ക് മറിച്ചിട്ട് ആർത്തട്ടഹസിച്ച് കൊണ്ട് വിവസ്ത്രനായി പരാക്രമം ആരംഭിച്ചു. ആളുകൾ ശ്രദ്ധിച്ചതോടെ അവരെ അടുത്തേക്ക് കൈകാട്ടി വിളിച്ച് അലറിക്കൊണ്ട് പ്രദേശമാകെ ഓടിനടന്നു. മാരകായുധങ്ങൾ എന്തെങ്കിലും കൈവശം ഉണ്ടാകുമോ എന്ന് ഭയന്ന് ആരും അടുത്തേക്ക് പോയില്ല.
ഇതിനിടെ പുരയിടത്തിലെ മതിൽക്കെട്ടിൽ നിന്ന് റോഡിലേക്ക് ചാടിയിറങ്ങി എതിർവശത്തുള്ള പുന്നാംകരിക്കകം സ്വദേശി ബിജുമോൻ ലൈസൻസിയായുള്ള റേഷൻ കടയിലേക്ക് ഓടി. ഇവിടെ കൂടിനിന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് ഇടിച്ചു കയറി ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചു.
ഇവർ പേടിച്ച് ഓടിയതോടെ കടയ്ക്കുള്ളിലേക്ക് കയറി മേശയും ത്രാസും അടിച്ചു തകർത്തു.
നിലത്ത് കന്നാസിലിരുന്ന 40 ലിറ്ററോളം മണ്ണെണ്ണ എടുത്ത് സ്വന്തം ശരീരത്തിലും റേഷൻകടയിലാകെയും ഒഴിച്ചു. കടയിലുണ്ടായിരുന്ന എല്ലാ ഭക്ഷ്യ സാധനങ്ങളിലും മണ്ണെണ്ണ പടർന്ന് നശിച്ചു. കടയുടമ ബിജുമോന്റെ ശരീരത്തിലും മണ്ണെണ്ണ വീണു. കൈയിലുണ്ടായിരുന്ന ബാക്കി മണ്ണെണ്ണ അകത്തെ മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന ചാക്കുകൾക്കു മീതെയും ഒഴിച്ചു. ബിജുമോൻ ഇയാളെ തടഞ്ഞെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ സാഹസികമായി ഇയാളെ കടയ്ക്ക് പുറത്താക്കുകയും നാട്ടുകാർ ഓടിക്കൂടി തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.
ഇയാൾക്കതിരെ പൊതുമുതൽ നശിപ്പിച്ചതിനും റേഷൻകടയിൽ അതിക്രമിച്ചു കയറിയതിനും ഉൾപ്പെടെ പൊലീസ് കേസെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി. റേഷൻകടയ്ക്ക് എതിർവശത്തെ ഗുരുമന്ദിര ഹാളിലെ പുരയിടത്തിൽ ഇയാൾ വിവസ്ത്രനായപ്പോൾ തന്നെ നാട്ടുകാർ കാട്ടാക്കട പൊലീസിൽ അറിയിച്ചെങ്കിലും മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് റേഷൻകടയിൽ കയറി നശിപ്പിച്ചത്. കാട്ടാക്കട റേഷനിംഗ് ഇൻസ്‌പെക്ടർ, സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മണ്ണെണ്ണ പടർന്നതിനാൽ ഇവ ഇനി ഭക്ഷണയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിതരണത്തിന് പകരം സാധനങ്ങൾ എത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബിജുമോൻ കാട്ടാക്കട പൊലീസിൽ പരാതി നൽകി.
തമിഴ്‌നാട് ലക്ഷ്മിപുരം കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് റിനു. മീൻപിടിത്തത്തെക്കുറിച്ചുള്ള ഒരു യൂട്യൂബ് ചാനലും ഇയാൾ കൈകാര്യം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |