പാലക്കാട്: വൃക്ക, കരൾ രോഗികൾക്ക് തുടർചികിത്സയ്ക്കായി ഒരു കോടിയോളം രൂപ മാറ്റിവെച്ചുകൊണ്ട്, സ്‌നേഹസ്പർശം പദ്ധതിയിലൂടെ മാറാരോഗമുള്ളവർക്ക് താങ്ങായി മാറുകയാണ് ജില്ലാപഞ്ചായത്ത്. വൃക്ക മാറ്റിവെച്ചവർക്ക് തുടർചികിത്സയ്ക്കും മരുന്നിനും ആവശ്യമായ തുകയാണ് ജില്ലാ പഞ്ചായത്ത് മാസംതോറും നൽകുന്നത്. ജില്ലാ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ എത്തുന്നവർക്ക് ചികിത്സയും മരുന്നും ഉറപ്പുവരുത്തുന്നുണ്ട്.
മരുന്നുകൾ കൃത്യമായി ലഭ്യമാക്കുന്നതിനും വില കൂടുതലുള്ള മരുന്നുകൾ സാധാരണക്കാരന് ലഭ്യമാക്കാനുമാണ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌നേഹസ്പർശം പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും തുക മാറ്റി വയ്ക്കുന്നതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വീതം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഈ പദ്ധതിയിലേക്ക് മാറ്റിവെക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം രൂപ സംസ്ഥാന സർക്കാർ ജില്ലാ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. ബാക്കി തുക ജില്ലാപഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അറിയിച്ചു.
2020 - 21ൽ ഒരു കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് സ്വന്തമായി നടപ്പാക്കിയ പദ്ധതിയിൽ 363 പേർക്കാണ് സഹായം ലഭ്യമാക്കിയത്. 2021 -22 ൽ 350 ഓളം രോഗികൾക്ക് പദ്ധതി ഉപകാരപ്രദമായി. 2022 -23 വർഷത്തിൽ ചികിത്സ ലഭിക്കുന്നതിനായി 400 ഓളം രോഗികൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ 80 ഓളം വരുന്ന കരൾ രോഗബാധിതർക്കും ചികിത്സ നൽകുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ട്. കൂടാതെ പാലിയേറ്റീവ് പ്രവർത്തനം വിപുലപെടുത്തുന്നതിനായി എ.എൻ.എം കോഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്നതിനായി പരിശീലനം നൽകിയ 15 പേരെ പാലിയേറ്റീവ് മേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |