ന്യൂഡൽഹി : കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ 'മോദി@20' എന്ന പുസ്തകത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായവർ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായും, ഇന്ത്യൻ പ്രധാനമന്ത്രിയായും മോദി അധികാരത്തിൽ ഇരുപത് വർഷം തികച്ച അവസരത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
കാശ്മീരിലെ ഉറിയിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായുള്ള സർജിക്കൽ സ്‌ട്രൈക്കുകളും പുൽവാമ ചാവേർ ആക്രമണത്തിന് മറുപടിയായിട്ടുള്ള ബലാക്കോട്ടിലെ വ്യോമസേന ആക്രമണവും ഇന്ത്യ പാക് ബന്ധത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ഡോവൽ അഭിപ്രായപ്പെടുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ ആക്രമണങ്ങളെ ഭയന്നാണ് പാകിസ്ഥാൻ ജീവിക്കുന്നത്. ഭീകരതയെ പിന്തുണച്ചാൽ ഇതിലും വലിയ പ്രത്യാഘാതങ്ങൾ അഭിമുഖീകരക്കേണ്ടി വന്നേക്കാം എന്ന ചിന്ത ഇപ്പോൾ പാകിസ്ഥാനുണ്ട്. ഈ വാദത്തിനോട് അടുത്ത് നിൽക്കുന്ന പദങ്ങളാണ് ഡോവൽ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. 2016ലെ സർജിക്കൽ സ്‌ട്രൈക്കുകളും 2019ലെ ബലാകോട്ട് വ്യോമാക്രമണവും തുടക്കം മാത്രമായിരുന്നുവെന്ന് അദ്ദേഹം പുസ്തകത്തിൽ എഴുതിട്ടുള്ളതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇത്തരം ധീരമായ ചുവടുകൾ അയൽരാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി.
ഭീകരതയ്‌ക്കെതിരായ പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമാണ് മോദിയിൽ ഡോവൽ കണ്ടെത്തിയ മറ്റൊരു പ്രത്യേകത. കേന്ദ്രം യു പി എ ഭരിച്ചപ്പോൾ ഇന്ത്യൻ നഗരങ്ങളിൽ നിരവധി ബോംബ് സ്‌ഫോടന സംഭവങ്ങളുണ്ടായി. ഇവയോട് വേണ്ട രീതിയിൽ രാജ്യം പ്രതികരിക്കാതിരുന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ പ്രകോപിപ്പിച്ചിരുന്നുവെന്ന് ഡോവൽ വെളിപ്പെടുത്തുന്നു. ഇന്ത്യയ്ക്ക് 'മൃദുരാഷ്ട്രം' എന്ന ' പേര് ചാർത്തിക്കൊടുക്കാൻ ഇത് കാരണമായി.
ന്യൂക്ലിയർ ബ്ലാക്ക്‌മെയിൽ പൊളിച്ചു
സർജിക്കൽ സ്‌ട്രൈക്കും, ബലാക്കോട്ട് വ്യോമാക്രമണത്തിലും ഇന്ത്യ പാകിസ്ഥാന്റെ മറ്റൊരു ഭീഷണിയും പൊളിച്ചു. പാകിസ്ഥാന്റെ ആണവ ഭീഷണി എന്നത് വെറും മിഥ്യയാണെന്ന് തെളിയിച്ചു. ഇനി പാകിസ്ഥാന്റെ ആണവ ഭീഷണി ഫലം ചെയ്യില്ല, കാരണം പ്രധാനമന്ത്രി മോദി ഇതിനകം തന്നെ അതിനെ നിർവീര്യമാക്കി കഴിഞ്ഞു. അതിർത്തി കടന്നുള്ള തിരിച്ചടി നടപ്പാക്കിയതിലെ നൈപുണ്യമാണ് പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ വിജയമെന്ന് ഡോവൽ എഴുതുന്നു. സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ അനുമതി നൽകുക വഴി വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. കാരണം അത്രയും റിസ്‌ക് എടുക്കാനുള്ള ധൈര്യം വളരെ കുറച്ച് പേർ മാത്രമാണ് എടുക്കുക. ഏതെങ്കിലും എതിരാളി ഇന്ത്യയുടെ താത്പര്യങ്ങളെ ആക്രമിച്ചാൽ അതിന് കൗണ്ടറുകൾ ഉണ്ടാകുമെന്നതിന്റെ തെളിവാണ് സർജിക്കൽ സ്‌ട്രൈക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |