ഉദയ്‌പൂർ: സംഘടനാപരമായി ശക്തിയാർജിച്ച് പുതുചൈതന്യം കണ്ടെത്താനുള്ള കോൺഗ്രസ് നവ് സങ്കൽപ് ചിന്തൻ ശിബിരിൽ രാഹുൽ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷനാക്കാനുള്ള ചർച്ചകൾ സജീവം. 2013ൽ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തെ ഉപാദ്ധ്യക്ഷനാക്കിയ നിർണായക നീക്കമുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി ഒരിക്കൽ രാജിവച്ച അദ്ധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു അടുത്ത കാലം വരെ രാഹുൽ.
ചിന്തൻ ശിബിരിൽ ചർച്ചകൾ തുടങ്ങുംമുമ്പ് തന്നെ രാഹുലിനെ വീണ്ടും അദ്ധ്യക്ഷനാക്കുമെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇന്നലെ ശിബിരിന്റെ ആമുഖ ചടങ്ങിൽ അദ്ധ്യക്ഷ സോണിയയുടെ സാന്നിദ്ധ്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാൻ പി.സി. സി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദൊതസ്‌ര ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിന് പതിവിൽ കവിഞ്ഞ് പ്രാധാന്യം നൽകിയതും ശ്രദ്ധേയമായി. രാഹുൽ സ്ഥിരതയുള്ള അദ്ധ്യക്ഷനാകണമെന്ന് ടി.എൻ. പ്രതാപൻ എം.പിയും ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്ക് ആവശ്യമുള്ള സമയത്ത് അദ്ദേഹത്തിന്റെ സേവനം ലഭ്യമാകണമെന്നും ചൂണ്ടിക്കാണിച്ചു.
വിമാനത്തിന് പകരം ഡൽഹിയിൽ നിന്ന് ട്രെയിനിലെത്തിയ രാഹുലിനെ ഗെലോട്ട് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ജനകീയനെന്ന പ്രതിച്‌ഛായ നൽകാൻ ട്രെയിൻ യാത്രയ്‌ക്ക് കോൺഗ്രസ് നല്ല പ്രചാരണം നൽകിയിരുന്നു. മൂന്നുദിവസത്തെ ചിന്തിൻ ശിബിരിന്റെ സംഘാടനം രാഹുലിന്റെ വിശ്വസ്‌തരായ ഗെലോട്ട്, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ തുടങ്ങിയവരുടെ നേതൃത്വത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |