കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് വിജയം ഉറപ്പാക്കാൻ സി.പി.എം ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ സജീവമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തു. പ്രവർത്തകരെ സജീവമാക്കാനും യു.ഡി.എഫിൽ നിന്ന് നേതാക്കളെയും വോട്ടുകളും മറിക്കാനുമുള്ള നീക്കങ്ങളും ആരംഭിച്ചു.
ഇന്നലെ പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് പിണറായി പങ്കെടുത്തത്. ഓരോ യോഗത്തിലും ഒരു മണിക്കൂർ വരെ ചെലവിടുന്ന അദ്ദേഹം ഓരോ ലോക്കൽ കമ്മിറ്റിയിലെയും പ്രവർത്തനം മുതൽ വോട്ടിന്റെ വിവരങ്ങൾ വരെ വിലയിരുത്തുന്നു. പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. പിണറായി പങ്കെടുക്കുന്നതോടെ ലോക്കൽ കമ്മിറ്റി അംഗങ്ങളെ കൂടുതൽ ഉണർവോടെ താഴേത്തട്ടിൽ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം.
നിയമസഭയിൽ എൽ.ഡി.എഫിന്റെ അംഗ ബലം 100 തികയ്‌ക്കാനും കെ-റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചെന്ന് ഉറപ്പിക്കാനും വിജയം അനിവാര്യമാണ്.
നാലു ദിവസം മുഖ്യമന്ത്രി കൊച്ചിയിൽ ക്യാമ്പ് ചെയ്യും. തലസ്ഥാനത്ത് പോയാലും അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിലെത്തും. പ്രചാരണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും അദ്ദേഹം വിശകലനം ചെയ്യും. കോൺഗ്രസ് ജില്ലാ ഭാരവാഹി ഉൾപ്പെടെ ഇന്നലെ പിണറായിയുമായി ചർച്ച നടത്തിയതായി സൂചനുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പ്രൊഫ.കെ.വി. തോമസിന്റെ സഹായത്തോടെയാണ് നീക്കങ്ങൾ. ഇന്നലെ മന്ത്രി ആർ.ബിന്ദു മണ്ഡലത്തിൽ പര്യടനം നടത്തി.
ഇന്ന് അഞ്ച് മന്ത്രിമാർ
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ എന്നിവർ ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും.
കോൺഗ്രസ് സംഘം ഇന്നു മുതൽ
പിണറായി വിജയൻ എത്തിയതോടെ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കളെ രംഗത്തിറക്കും. രാജസ്ഥാനിൽ ചിന്തൻ ശിബിരത്തിന് പോയവർ ഇന്ന് തിരിച്ചെത്തും. ഉമ്മൻ ചാണ്ടി, കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ പ്രചാരണം നിയന്ത്രിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി തുടങ്ങിയവർ പ്രചാരണത്തിനെത്തും.
തൃക്കാക്കര : പി.ഡി.പിഇടതിനൊപ്പം തുടരും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുള്ള പിന്തുണ പി.ഡി.പി തുടരുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പി പിന്തുണ ഇടതുമുന്നണിക്കായിരുന്നു. മറ്റൊരു നിലപാട് സ്വീകരിക്കേണ്ട രാഷ്ട്രീയമാറ്റം സംസ്ഥാനത്തില്ല. സംഘപരിവാർ ഫാസിസത്തിനെതിരെ ഇടതു മതേതര ചേരി ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നേതാക്കൾ പറഞ്ഞു.
കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാന്മാരായ വർക്കലരാജ്, അഡ്വ. മുട്ടം നാസർ, ജനറൽ സെക്രട്ടറിമാരായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, മൈലക്കാട് ഷാ, മജീദ് ചേർപ്പ്, സംസ്ഥാന ട്രഷറർ എം. എസ്. നൗഷാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മൊയ്തീൻ ചെമ്പോത്തറ, അൻവർ താമരക്കുളം, ടി. എ. മുഹമ്മദ് ബിലാൽ, ടി. എ. മുജീബ് റഹ്മാൻ, പത്തനംതിട്ട ജില്ല പ്രസിഡന്റ് റഷീദ് പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |