ന്യൂഡൽഹി: അയൽ രാജ്യമായ നേപ്പാളുമായുള്ള ബന്ധം സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ' നൂറ്റാണ്ടുകളായി വളർത്തിയെടുത്തതും പരസ്പരം ഇഴകിച്ചേർന്നതുമായ, നീണ്ട ചരിത്രം രേഖപ്പെടുത്തിയ ഈ ദീർഘകാല ബന്ധത്തെ ആഘോഷമാക്കുന്നതായിരിക്കും എന്റെ സന്ദർശനം. " ഇന്ന് നടക്കുന്ന നേപ്പാൾ സന്ദർശനത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. സന്ദർശന വേളയിൽ ഉഭയകക്ഷി ചർച്ചയുടെ ഭാഗമായി ഷേർ ബഹദൂർ ദ്യൂബയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.
ബുദ്ധ ജയന്തി ദിനത്തിൽ മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ശ്രീബുദ്ധ ജന്മസ്ഥലത്ത് ശ്രദ്ധാഞ്ജലിയർപ്പിക്കാനെത്തുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പാദമുദ്രകൾ പിന്തുടരുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.
ലുംബിനി മൊണാസ്‌റ്റിക് സോണിലെ ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചറൽ ആന്റ് ഹെറിറ്റേജിന്റെ ശിലാന്യാസ് ചടങ്ങിലും നേപ്പാൾ സർക്കാർ സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസത്തെ ദ്യൂബയുടെ ഇന്ത്യാ സന്ദർശനത്തേയും മോദി ഓർമിപ്പിച്ചു. ജലവൈദ്യുതി, കണക്ടിവിറ്റി, വികസനം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്നും മോദി വ്യക്തമാക്കി.
മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ലുംബിനിയിൽ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യ - നേപ്പാൾ ബന്ധത്തെ വാഴ്ത്തുന്ന നിരവധി ബോർഡുകളും കമാനങ്ങളും ഹൈവേയിൽ ഉയർന്ന് കഴിഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |