കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിനെച്ചൊല്ലി തമ്മിലടിച്ച് ട്വൻറി 20 കോഡിനേറ്റർ സാബു എം ജേക്കബും കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിനും. സാബുവിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് തൊട്ട് പിന്നാലെ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ശ്രീനിജിൻ പോസ്റ്റ് പിൻവലിച്ചു.
ട്വന്റി 20യുടെ പിന്തുണ ആവശ്യപ്പെടുന്നതിന് മുൻപ് തങ്ങളുടെ പ്രവർത്തകർക്കെതിരെ നടന്ന അതിക്രമങ്ങളിൽ ശ്രീനിജിൻ മാപ്പ് പറയണമെന്നും തന്റെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നുവെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ പരിഹസിച്ചാണ് രാവിലെ പി.വി. ശ്രീനിജിൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ, ഒരാൾക്കു കൊടുക്കാനാണ്’ എന്നായിരുന്നു ശ്രീനിജിന്റെ പോസ്റ്റ്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സാബു ജേക്കബ് പ്രതികരിച്ചത്. തൃക്കാക്കരയുടെ മാപ്പു കൊടുക്കാമെന്നു പറഞ്ഞതോടെ കുന്നംകുളം മാപ്പുണ്ടോ എന്ന് ചോദിച്ചവർ കണ്ടം വഴി ഓടിയെന്ന് സാബു ജേക്കബ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജനസംഗമത്തിനുണ്ടായ ജനപിന്തുണ കണ്ടതോടെയാണ് ഇരു മുന്നണികളും ട്വന്റി20 – എ.എ.പി പിന്തുണ തേടി എത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജാണ് ആദ്യം ട്വന്റി 20യുടെ പിന്തുണ അഭ്യർഥിച്ചത്. പിന്നാലെ ട്വന്റി 20യുടെ വോട്ട് വേണമെന്ന ആവശ്യവുമായി യു.ഡി.എഫും രംഗത്തെത്തി. എം.സ്വരാജ് പിന്തുണ തേടിയതിന് പിന്നാലെയാണ് ശ്രീനിജിൻ മാപ്പുപറയണമെന്ന ആവശ്യം സാബു ജേക്കബ് ഉന്നയിച്ചത്.
ഭയംകൊണ്ട് ആളെ നിർത്തിയില്ല എന്നു പറഞ്ഞ എം.എൽ.എ ഉൾപ്പടെയുള്ളവർ ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണെന്നും വോട്ടു മാത്രം വേണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. തൃക്കാക്കര തിരഞ്ഞെടുപ്പിൽ മുന്നണിയുടെ നിലപാട് എന്താണെന്ന് രണ്ടു ദിവസത്തിനകം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപും സാബു ജേക്കബും ശ്രീനിജനും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. ശ്രീനിജിൻ ട്വന്റി 20 യെ തകർക്കാൻ ശ്രമിക്കുകയാണെന്ന് സാബു പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ ആരോപണങ്ങൾക്കെല്ലാം ശ്രീനിജൻ ശക്തമായ മറുപടിയും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |