കൊച്ചി: ആഭ്യന്തര സമ്പദ്‌രംഗം ഉണർവിലേറുന്നുവെന്ന സൂചനനൽകി പെട്രോൾ, ഡീസൽ ഉപഭോഗം ഉയരുന്നു. വ്യവസായമേഖല വീണ്ടും നേട്ടത്തിന്റെ ട്രാക്കിലായതും കാർഷികരംഗത്ത് വിളവെടുപ്പ് സീസണിന് തുടക്കമായതുമാണ് പ്രധാന ഊർജം. ഈമാസത്തെ ആദ്യ രണ്ടാഴ്‌ചയിൽ പെട്രോൾ വില്പന ഏപ്രിലിലെ സമാനകാലത്തേക്കാൾ 14 ശതമാനം വർദ്ധിച്ചു; 1.8 ശതമാനമാണ് ഡീസൽ വില്പന വർദ്ധന.
അതേസമയം, വില കുതിച്ചുയർന്ന പശ്ചാത്തലത്തിൽ പാചകവാതക (എൽ.പി.ജി) ഉപഭോഗം 2.8 ശതമാനം കുറഞ്ഞു. ഈമാസം ഒന്നുമുതൽ 15 വരെയുള്ള കണക്കുപ്രകാരം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വിറ്റഴിച്ചത് 1.28 മില്യൺ ടൺ പെട്രോളാണ്. 2021ലെ സമാനകാലത്തേക്കാൾ 59.7 ശതമാനം അധികമാണിത്. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019ലെ സമാനകാലത്തേക്കാൾ 16.3 ശതമാനം വളർച്ചയുമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയിൽ ഉപഭോഗം 1.12 മില്യൺ ടണ്ണായിരുന്നു.
ഡീസൽ വില്പന 2021ലെ സമാനകാലത്തേക്കാൾ 37.8 ശതമാനം ഉയർന്നു. 2019ലെ സമാനകാലത്തേക്കാൾ 1.5 ശതമാനം കുറവുമാണ്. 3.05 മില്യൺ ടണ്ണാണ് ഇക്കുറി വില്പന; ഏപ്രിലിലെ ആദ്യ രണ്ടാഴ്‌ചയിൽ 2.99 മില്യൺ ടണ്ണായിരുന്നു. എൽ.പി.ജി വില്പന 2021നേക്കാൾ 5.4 ശതമാനവും 2020നേക്കാൾ 12 ശതമാനവും കുറഞ്ഞു; എന്നാൽ, 2019ലെ സമാനകാലത്തേക്കാൾ 9.4 ശതമാനം മെച്ചപ്പെട്ടു. വിമാന ഇന്ധന (ജെറ്റ് ഫ്യുവൽ) വില്പന 83.5 ശതമാനം മുന്നേറിയെങ്കിലും 2019നേക്കാൾ 18.7 ശതമാനം കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |