ഗാന്ധിനഗർ: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതര പരിക്ക്. ഗുജറാത്തിലെ നവ്‌സാരി ജില്ലയിൽ മിന്താബാരി ഗ്രാമത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിവാഹസമ്മാനമായി ലഭിച്ച കളിപ്പാട്ടം ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലതേഷ് ഗവിത്ത്, ജിയാൻ എന്നിവർക്കാണ് പരിക്കേറ്റത്. നവ്‌സാരി ജില്ലയിലെ ഗംഗാപുർ ഗ്രാമത്തിൽ നിന്നുള്ള യുവതിയെയാണ് ലതേഷ് വിവാഹം ചെയ്തത്. രണ്ട് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സമ്മാനങ്ങൾ പരിശോധിക്കവേ പൊതികളിലൊന്നിൽ ഒരു പാവ ശ്രദ്ധയിൽപ്പെട്ടു. ലതേഷും ജിയാനും ചേർന്ന് പാവ റിചാർജ് ചെയ്യവേ അത് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ ലിതേഷിന് കൈകൾക്കും, തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. വലത് കൈപ്പത്തി മുറിഞ്ഞുപോവുകയും ചെയ്തു. ജിയാന് തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കൊയമ്പ നിവാസിയായ രാജു പട്ടേലാണ് പാവ സമ്മാനം നൽകിയതെന്ന് വധുവിന്റെ മാതാപിതാക്കൾ പറയുന്നു. വധുവിന്റെ മൂത്ത സഹോദരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് പൊട്ടിത്തെറിയിൽ കലാശിച്ചതെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |