ബംഗളൂരു: കനത്ത മഴയിലും വെള്ളക്കെട്ടിലും പെട്ട് ബംഗളൂരുവിൽ രണ്ടു തൊഴിലാളികൾ മരിച്ചു. ഉല്ലൽ ഉപനഗറിൽ പൈപ്പ് ലൈൻ ജോലിചെയ്യുന്ന ബീഹാർ സ്വദേശി ദേവ് ഭാരതും ഉത്തർപ്രദേശ് സ്വദേശി അങ്കിത് കുമാറുമാണ് മരിച്ചത്. മഴയെ തുടർന്ന് വെള്ളക്കെട്ടായ നഗരത്തിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടു. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്‌ച വൈകിട്ടാണ് മഴ ശക്തിപ്പെട്ടത്. രാത്രി ഏഴോടുകൂടി ജലനിരപ്പ് ഉയർന്നു. ഇതുവരെ 155 മില്ലീമീറ്റർ മഴ പെയ്‌തിട്ടുണ്ട്. ജെ.പി നഗർ, ജയനഗർ, ലാൽബാഗ്, ചിക്‌പെറ്റ്, മജെസ്റ്റിക്, മല്ലേശ്വരം, രാജാജി നഗർ, യശ്വന്ത്പുർ, എം.ജി റോഡ്, കബ്ബൻ പാർക്ക്, വിജയനഗർ, രാജരാജേശ്വരി നഗർ, കെങ്കേരി, മഗദി റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്‌തത്. ശക്തമായ ഇടിമിന്നലിൽ വൈദ്യുതി നിലച്ചതോടെ മെട്രോ സർവീസ് ഭാഗികമായി നിലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |