മുംബയ്: ഭർത്താവ് മരിച്ച സ്ത്രീയുടെ താലി വലിച്ചുപൊട്ടിച്ച്, വളകൾ തല്ലിയുടച്ച്, സിന്ദൂരം മായ്ച്, ആഭരണങ്ങൾ നീക്കി, വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞ്, വെള്ള സാരിയുടുപ്പിച്ച് വിധവയാണെന്ന് പ്രഖ്യാപിക്കുക... സിനിമയിലല്ല, ഇന്ത്യയിൽ പലയിടത്തും ഇന്നും തുടരുന്ന ഈ ദുരാചാരത്തിന് അറുതിവരുത്തി മഹാരാഷ്ട്ര സർക്കാർ. സ്ത്രീത്വത്തെ അപമാനിക്കുന്ന, വിധവൾക്കെതിരായ ഇത്തരം ആചാരങ്ങളും നിയമങ്ങളും മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സർക്കാർ നിരോധിച്ചു.
നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും വിധവകൾക്കേർപ്പെടുത്തിയിരുന്ന വിലക്കും നീക്കി.
ഇത്തരം ആചാരങ്ങൾ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മഹാരാഷ്ട്രയിലെ ഹെർവാദ്, മാൻഗാവ് എന്നീ ഗ്രാമങ്ങൾ ഈ ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ നടപടിയെന്നും ഗ്രാമവികസനമന്ത്രി ഹസൻ മുഷ്റിഫ് പറഞ്ഞു.
ഹെർവാദ് ഗ്രാമത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഭാര്യമാർ നേരിടുന്ന ദുരവസ്ഥ മനസിലാക്കിയ നാട്ടുകാർ ഇനിയും ഇത്തരം ആചാരങ്ങൾ വച്ചുപുലർത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
തുടർന്ന് മാൻഗാവ് പഞ്ചായത്തും സമാനമായ തീരുമാനമെടുത്തു.
കുടുംബ, സാമൂഹിക, മതപരമായ ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും, ഉത്സവങ്ങൾ പരസ്യമായി ആഘോഷിക്കുന്നതിൽ നിന്നും, മറ്റ് പുരുഷന്മാരുമായി ഇടപഴകുന്നതിൽ നിന്നും ആചാരപ്രകാരം വിധവകളെ വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |