കൊച്ചി: ആലപ്പുഴയിൽ ഇന്ന് നടക്കുന്ന പോപ്പുലർ ഫ്രണ്ട് വോളന്റിയർ മാർച്ചും, ബജ്‌രംഗദൾ ബൈക്ക് റാലിയും ക്രമസമാധാനപ്രശ്‌നമുണ്ടാക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ഒരേ ദിവസം നടക്കുന്ന മാർച്ചും, റാലിയും സംഘർഷത്തിന് കാരണമാകുമെന്നതിനാൽ തടയണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ആർ. രാമരാജവർമ്മ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് ഈ നിർദ്ദേശം നൽകിയത്. ആലപ്പുഴയിൽ അടുത്തിടെ ആർ.എസ്.എസ്, എസ്.ഡി.പി.ഐ നേതാക്കൾ കൊല്ലപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന മേഖലയിൽ റാലി അനുവദിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് നിവേദനം നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാജന സമ്മേളനത്തിന്റെ ഭാഗമായാണ് ഇന്ന് വോളന്റിയർ മാർച്ച്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ ജന്മനാട്ടിലാണ് പോപ്പുലർ ഫ്രണ്ട് വോളന്റിയർ മാർച്ച്. കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനിന്റെ ജന്മനാട്ടിലാണ് ബജ്‌രംഗദൾ ബൈക്ക് റാലിയെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |