കൊൽക്കത്ത: എ.എഫ്.സി കപ്പിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഗ്രൂപ്പ് ഡിയിലെ മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സി മാൽഡീവ്സ് ക്ലബ് മസിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്രു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഗോകുലത്തോട് പരാജയപ്പെട്ട എ.ടി.കെ മോഹൻ ബഗാൻ ലിസ്റ്റൺ കൊളാക്കോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി. ജയത്തോടെ ബഗാൻ ഗ്രൂപ്പിൽ ഗോകുലത്ത മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ 50-ാം മിനിട്ടിൽ കൊർണേലിയൂസ് സ്റ്റെവാർട്ടാണ് ഗോകുലത്തിനെതിരെ മിസിയയുടെ വിജയഗോൾ നേടിയത്. പാസിംഗിലും ഷോട്ടിലും പൊസഷനിലുമെല്ലാം ഗോകുലത്തേക്കാൾ മേധാവിത്വം മസിയയ്ക്കായിരുന്നു. ചൊവ്വാഴ്ച ബസുന്ധര കിംഗ്സിനെതിരെയാണ് ഗോകുലത്തിന്റെ നിർണായകമായ അവസാന മത്സരം.
സാൾട്ട് ലേക്കിൽ തന്നെ നടന്ന മത്സരത്തിൽ പൊസഷനിലും ഷോട്ടിലുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന ബസുന്ധരയെ കൊളാക്കോയുടെ സ്കോറിംഗ് മികവിലാണ് ബഗാൻ മറികടന്നത്. ചൊവ്വാഴ്ച തന്നെ മസിയക്കെതിരെയാണ് ബഗാന്റെ അവസാന മത്സരം.
ഇതോടെ ഗ്രൂപ്പ് ഡിയിലെ എല്ലാ ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ഗ്രൂപ്പിൽ നിന്ന് ഒരു ടീമിന് മാത്രമാണ് ക്വാർട്ടറിലേക്ക് പ്രവേശനം. അതിനാൽ തന്നെ ചൊവ്വാഴ്ചത്തെ മത്സരങ്ങൾ അത്യന്തം ആവേശകരമാകും. അവസാന മത്സരത്തിൽ ബസുന്ധരയ്ക്കെതിരെ ഗോകുലവും എടികെ മോഹൻ ബഗാനും വിജയിച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഗോകുലം കേരളയ്ക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കുകയുള്ളൂ. ഗോകുലം അടുത്ത മത്സരം തോൽക്കുകയും എടികെ ജയിക്കുകയും ചെയ്താൽ എടികെ യോഗ്യത നേടും. ഗോകുലവും എടികെയും സമനില പാലിച്ചാലും എടികെയ്ക്ക് തന്നെയാണ് മുൻതൂക്കം. എഎഫ്സി കപ്പിൽ ഗോൾ ശരാശരിക്ക് പകരം ഹെഡ് ടു ഹെഡ് ആണ് നോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |