ആലപ്പുഴ: നീണ്ട ഇടവേളയ്ക്ക് ശേഷം കുടകളുടെ വിപണി ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.
മഴ നേരത്തെയെത്തിയതും സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെയുമാണ് വിപണിയിലെ മുന്നേറ്റം.
ഇഷ്ട വർണക്കുടകൾ തേടി കുട്ടികൾ എത്തിത്തുടങ്ങി. ഇതോടെ കുട നിർമ്മാണം കുടിൽ വ്യവസായമാക്കിയ കുടുംബങ്ങൾക്കും സമയം തെളിഞ്ഞു. കുട വ്യവസായത്തിന്റെ ഈറ്റില്ലമായ ആലപ്പുഴയിൽ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലും, ചെറിയ കടകളിലും ആവശ്യക്കാർ ധാരാളമായി എത്തുന്നുണ്ട്. 200രൂപ മുതൽ കുടകൾ ലഭ്യമാണ്. കരുത്ത്, തുണിയുടെ സവിശേഷത എന്നിവ ഘടകങ്ങളാവുമ്പോൾ വില ഉയരും. കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖചിത്രം വരച്ച കുടകളോടാണ് കുട്ടികൾക്ക് ഏറെ താൽപര്യം. അപ് സൈഡ് ഡൗൺ, കാപ്സ്യൂൾ, ബോട്ടിൽ തുടങ്ങി വർണ്ണ കാലക്കുടകൾ വരെയാണ് കോളേജ് വിദ്യാർത്ഥികളുടെ ഇഷ്ട ലിസ്റ്റിൽ ഉൾപ്പെട്ടവ. നനഞ്ഞ കുട സുരക്ഷിതമായി വയ്ക്കാൻ സാധിക്കുന്നവയാണ് കാപ്സ്യൂൾ, കുപ്പി മോഡലുകൾ. കുപ്പിക്കുള്ളിൽ വെച്ച നനഞ്ഞ കുട ധൈര്യമായി ബാഗിൽ വയ്ക്കാമെന്നതാണ് മേന്മ. ഓൺലൈൻ സൈറ്റുകളിലെ കുട വ്യാപാരത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട പിടിക്കാൻ മടിയുള്ളവർക്ക് പകരക്കാരായി റെയിൻ കോട്ടുകളും വിവിധ ഡിസൈസനുകളിൽ വിപണിയിൽ എത്തിയിട്ടുണ്ട്. ഇവയിലും കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ളവയ്ക്കാണ് ഡിമാൻഡ്.
ഉണർന്ന് കുടിൽ വ്യവസായം
ആലപ്പുഴയിൽ നിരവധി കുടുംബങ്ങൾ കുടിൽ വ്യവസായം കണക്കെയാണ് കുട നിർമ്മാണത്തിൽ പങ്കാളികളാകുന്നത്. കമ്പിയിൽ തുണി തുന്നിച്ചേർക്കുക, പിടി ഘടിപ്പിക്കുക, മുകളിൽ കാപ്പിടുക തുടങ്ങി മെഷീൻ ആവശ്യമില്ലാത്ത ജോലികളാണ് ഇത്തരത്തിൽ ചെയ്യുന്നത്. ആഴ്ചയിൽ വേതനം ലഭിക്കുന്ന ജോലി വർഷങ്ങളായി തുടരുന്ന സ്ത്രീകളുണ്ട് . ഇത്തവണ സീസൺ മുൻകൂട്ടി കണ്ട് ഫാക്ടറികളെല്ലാം ഇറക്കുമതി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ വർഷവും കുടകളിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിച്ചാണ് കമ്പനികൾ വിപണി കീഴടക്കുന്നത്. കുടകളുടെ സൂക്ഷ്മ പരിശോധനകളും പുത്തൻ ആശയങ്ങളുടെ ആവിഷ്‌കരണവുമാണ് ഫാക്ടറിയിൽ നടക്കുന്നത്. മഴക്കാലം മാത്രം ലക്ഷ്യമിട്ട് 18 ലക്ഷം കുടകളാണ് ജിന്നയിലെ പ്രമുഖ കുടനിർമ്മാണ കമ്പനി എല്ലാ വർഷവും ഉത്പാദിപ്പിക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെയാണ് ഏറ്റവും കൂടുതൽ ഉത്പാദനം.
കനാലോരങ്ങളിൽ പിച്ച വച്ച്...
ആലപ്പുഴയുടെ കനാലോരങ്ങളിലാണ് കുട കമ്പനികൾ തഴച്ചു വളർന്നത്. തയ്യിൽ എബ്രഹാം വർഗീസ് എന്ന കുട വാവച്ചൻ സെന്റ് ജോർജ് എന്നപേരിൽ കറുപ്പുതുണിയിൽ ആരംഭിച്ച വ്യവസായം. സൂര്യമാർക്കും സെന്റ് ജോർജും കൊളംബോയുമൊക്കെയായിരുന്നു ആദ്യകാലത്തെ താരങ്ങൾ. ഇന്ന് പോപ്പിയും ജോൺസുമാണ് അരങ്ങുവാഴുന്ന പിൻമുറക്കാർ. കറുപ്പിൽ നിന്ന് കളറിലേക്കും ത്രി ഡിയിലേക്കും നീളൻ കുടയിൽ നിന്ന് ഇത്തിരിക്കുഞ്ഞൻ കാർബൻ ലൈറ്റ് കുടയിലേക്കും മാറ്റമെത്തി നിൽക്കുന്നു.
.................................................
വില
കുട്ടികളുടെ കുടകൾ - 250 - 500
റെയിൻ കോട്ട് - 300 - 700
.....................................
കൊവിഡ് മൂലം നഷ്ടപ്പെട്ടുപോയ കച്ചവടം ഇത്തവണ തിരിച്ച് പിടിക്കുകയാണ്. സ്കൂൾ തുറപ്പ് അടുത്തതോടെ വിപണി സജീവമാണ്. വിസിലുകൾ ഘടിപ്പിച്ചത്, സൂപ്പർ ഹീറോകളുടെ പടങ്ങളുള്ളവ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.
സലി, വ്യാപാരി, മുല്ലയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |