ദാവോസ്: പ്രമുഖ വ്യവസായി എം.എ.യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപ നിക്ഷേപിക്കും. നാല് ഷോപ്പിംഗ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, കയറ്റുമതി ലക്ഷ്യമിട്ട് ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ എന്നിവയാണ് കർണാടകയിൽ സ്ഥാപിക്കുക.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് കർണാടക സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ നിക്ഷേപം സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. നടപ്പുവർഷം തന്നെ നിക്ഷേപപദ്ധതികൾക്ക് തുടക്കമിടും.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവയുടെ സാന്നിദ്ധ്യത്തിൽ കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) ഇ.വി.രമണറെഡ്ഡി, ലുലു ഗ്രൂപ്പ് ഡയറക്‌ടർ എ.വി.അനന്ത് റാം എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. കർണാടക വ്യവസായ മന്ത്രി മരുഗേഷ് നിരാനി, ഐ.ടി മന്ത്രി അശ്വത് നാരായൺ എന്നിവരും സന്നിഹിതരായിരുന്നു.
ലുലുവിന്റെ മുന്നേറ്റം
അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നാണ്. ഒട്ടേറെ രാജ്യങ്ങളിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയുള്ള ലുലു അരി, പച്ചക്കറി, പഴം, സുഗന്ധവ്യഞ്ജനം എന്നിവയുടെ വലിയ കയറ്റുമതിക്കാരുമാണ്. ഇന്ത്യയിൽ കേരളത്തിന് പുറമേ ഡൽഹി, മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട് തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |