കൊച്ചി: ഉദ്ദേശിച്ചത് എയർഗൺ നീട്ടി സിനിമാ സ്റ്റൈലിൽ ഷൂട്ടിംഗ് രംഗം. കിറുകൃത്യമായിരുന്നു വരവും ആക്ഷനുമെല്ലാം. തകർത്തഭിനയിച്ചപ്പോൾ കാഞ്ചിയിലെ പിടിത്തം മുറുകി വെടിപൊട്ടിപ്പോയി. കൊണ്ടത് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്ന അഭിഭാഷകന്റെ നെറ്റിയിൽ! പാലാരിവട്ടത്ത് ശനിയാഴ്ച അർദ്ധരാത്രി 'ഇൻസ്റ്റാഗ്രാം റീൽസ്' ഷൂട്ടിംഗിനിടെയുണ്ടായ വെടിവയ്പ് കേസിൽ അറസ്റ്റിലായ യുവാക്കളുടെ മൊഴിയാണിത്.
കളമശേരി കുറ്റിക്കാട്ടുകര പുതിയറോഡ് വസന്തവിഹാറിൽ അർജുൻ (22), കറുകപ്പള്ളി കണറ്റിൻകരതുണ്ടിയിൽ ഉബൈസ് (29) എന്നിവരാണ് ഇന്നലെ രാവിലെ പൊലീസിന്റെ പിടിയിലായത്. രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ പറവൂർ സ്വദേശിയായ അഭിഭാഷകൻ അജ്മലിന്റെ പരാതിയിലാണ് അറസ്റ്റ്.
ആറുമാസം മുമ്പ് കൊച്ചിയിലെ കടയിൽ നിന്ന് 4,500 രൂപയ്ക്കാണ് അർജുൻ എയർഗൺ വാങ്ങിയത്. കൈത്തോക്കിന് സമാനമായ ഗണ്ണിന്റെ നിറം മാറ്റിയത് സുഹൃത്തുക്കളെ കാണിക്കാനാണ് തോക്കുമായി പാലാരിവട്ടത്ത് എത്തിയത്. ഇതിനിടെയായിരുന്നു റീൽസ് ഷൂട്ടും കൈയബദ്ധവും.
ഒരു സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അജ്മലും സുഹൃത്തും കൊച്ചിയിൽ എത്തിയത്. ആശുപത്രിയിൽ നിന്നാണ് പൊലീസിന് വിവരം അറിയിച്ചത്. പരിസരത്ത് നാലോളം യുവാക്കളുണ്ടായിരുന്നെന്നും ഇതിലൊരാളുടെ കൈയിൽ പിസ്റ്റൾ കണ്ടെന്നുമുള്ള അജ്മലിന്റെ മൊഴിയിൽ പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി സി.സി.ടിവി പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |