ആലപ്പുഴ: എക്സൽ ഗ്ളാസ് ഫാക്ടറിയുടെ ലേലം മുടങ്ങിയതോടെ ഫാക്ടറിയും സ്ഥലവും സർക്കാർ തന്നെ ഏറ്റെടുത്ത് ജില്ലയിലെ വ്യവസായ മേഖലയ്ക്ക് പുതുജീവൻ പകരണമെന്ന ആവശ്യം കൂടുതൽ ശക്തമായി. ദേശീയ പാതയ്ക്ക് സമീപം 18.5 ഏക്കർ സ്ഥലവും അനുബന്ധകെട്ടിടവും ചേർത്തല പള്ളിപ്പുറത്ത് രണ്ടു ബ്ളോക്കുകളിലായി അഞ്ച് ഏക്കർ സ്ഥലവുമാണ് ലേലത്തിന് വച്ചത്. ആദ്യതവണ ലേലം മുടങ്ങിയതോടെ ജൂൺ ഒമ്പതിന് അടുത്ത ലേലം നിശ്ചയിച്ചിരിക്കുകയാണ് അധികൃതർ.
മതിപ്പുവില 88കോടി മാത്രം
200കോടിയിലധികം രൂപ ലഭിക്കാവുന്ന സ്വത്തിന് നിലവിൽ 88കോടിയാണ് വിലയിട്ടിരിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നിവിടങ്ങളിൽ നിന്നെടുത്ത 14.5കോടിയുടെ വായ്പ പലിശസഹിതം 52കോടി അടയ്ക്കണം. വാല്യുവേഷൻ അനുസരിച്ചുള്ള ശേഷിച്ച 36 കോടി നൽകി ഫാക്ടറി സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തി തൊഴിലാളികൾക്കുള്ള പണവും നൽകി വ്യവസായ സാദ്ധ്യത ഉപയോഗിച്ചാൽ ജില്ലയിൽ ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുവാൻ കഴിയുമെന്നാണ് പറയുന്നത്. ലേലം നടത്താനുള്ള നോട്ടിഫിക്കേഷൻ വന്നതോടെ കെ.എസ്.ഐ.ഡി.സിയ്ക്ക് ലഭിക്കാനുള്ള തുക വർഷങ്ങളായി കുടിശികയുള്ളതിനാൽ ജപ്തി ഉത്തരവ് സമ്പാദിച്ചത് ലേലത്തിന് വിലങ്ങുതടിയായി.
ലേലത്തിന് ആളില്ല
തുച്ഛമായ തുകയ്ക്ക് വിൽക്കാതെ ലേലത്തിന് മുമ്പ് ലിക്വിഡേറ്ററുമായി ചർച്ച നടത്തി ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2012ഡിസംബർ 12നാണ് ഫാക്ടറി പൂട്ടിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പല തവണ ലേലം വിളിച്ചിട്ടും ലേലത്തിൽ പങ്കെടുക്കാൻ ആളെത്താൻ മടിച്ചു. ഫാക്ടറിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലനിൽക്കുന്നതിനാൽ സ്ഥലം വാങ്ങിയാൽ പൊല്ലാപ്പാകുമെന്ന ഭയം മൂലമാകാം ആരും എത്താത്തതെന്നാണ് വിവരം. വൈദ്യുതി കുടിശിഖ, ടാക്‌സ് ഇനത്തിലും മാനേജ്‍മെന്റ് സർക്കാരിന് പണം നൽകാനുണ്ട് .
# ആദ്യഗഡു 30ശതമാനം
ഫാക്ടറി പൂട്ടിയപ്പോൾ അന്നുണ്ടായിരുന്ന 554 ജീവനക്കാർക്ക് തൊഴിലാളിക്ക് 9 മാസത്തെ ബോണസ്, 1 മാസത്തെ ശമ്പളവും ഇൻസെന്റീവും മാനേജ്മെന്റ് നൽകാനുണ്ടായിരുന്നു. 2020ൽ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ചിരുന്നു. 7,39,20867 രൂപയാണ് തൊഴിലാളികൾക്ക് നൽകാനുള്ളത്. ലേലത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങൾക്കും ദേശീയപാത വികസനത്തിന് ഏറ്റെടുത്ത 47സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരം ഉൾപ്പെടെ കിട്ടിയത് ഉൾപ്പെടെ 25കോടിയിൽ അധികം രൂപ ലിക്കുഡേറ്ററുടെ പക്കൽ ലഭിച്ചു. എന്നിട്ടും തൊഴിലാളികളുടെ ആനുകൂല്യം പൂർണ്ണമായും വിതരണം ചെയ്യാത്തത് പ്രതിഷേധം ഉയരുന്നു. ആദ്യഗഡുവായി ഓരോ തൊഴിലാളിക്കും ലഭിക്കാനുള്ള തുകയുടെ 30ശതമാനം മാത്രം നൽകാനുള്ള ലിക്വിഡേറ്ററുടെ ഏകപക്ഷീയമായ തീരുമാനം അനുസരിച്ച് 2,21,76,280 രൂപയാണ് ലഭിക്കുക.
........................................
"ഫാക്ടറിയുടെ സ്ഥലത്തിന് ശരിയായ വില നിശ്ചയിച്ച ശേഷം സർക്കാർ കുടിശിക കഴിച്ചുള്ള തുക കഴിച്ചുള്ള തുക നൽകി ഫാക്ടറിയും സ്ഥലവും സർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിൽ പുതിയ സംരംഭം ആരംഭിക്കണം.
ആർ.നാസർ, ജില്ലാ സെക്രട്ടറി, സി.പി.എം.
"ഫാക്ടറിയുടെ സ്ഥലം ഭൂമാഫിയാകൾ തട്ടിയെടുക്കാനുള്ള നീക്കം തടയാൻ സർക്കാർ ഇടപ്പെട്ട് ജില്ലയിൽ സ്ഥലം ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിച്ച് തൊഴിലവസരം സൃഷ്ടിക്കണം.
ആർ.അനിൽകുമാർ, ജില്ലാ അസി.സെക്രട്ടറി, എ.ഐ.ടി.യു.സി
"സർക്കാരും സോമാലിയ ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയിലൂടെ തൊഴിലാളികളെ വഞ്ചിക്കുന്നു. സ്ഥലവും കെട്ടിടവും വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് നിലവിലുള്ള കെട്ടിടങ്ങൾ നവീകരിച്ച് വെയർഹൗസ് ആക്കണം.
എ.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി, കെ.പി.സി.സി.
'തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഗഡുക്കളായി വിതരണം ചെയ്യാതെ യന്ത്രങ്ങളുടെ വില്പനയിൽ ലഭിച്ച തുക ഉപയോഗിച്ച് ആനുകൂല്യം പൂർണമായും വിതരണം ചെയ്യണം.
ബാബുരാജ്. തൊഴിലാളി
* ഫാക്ടറി പൂട്ടിയത്: 2012 ഡിസംബർ 12ന്
* അന്ന് ജീവനക്കാർ: 554
* കുടിശിക: 9 മാസത്തെബോണസ്, 1 മാസത്തെ ശമ്പളവും ഇൻസെന്റീവും
# ലേലത്തിൽ വയ്ക്കുന്നത്
1.ദേശീയപാതയോരത്തുള്ള 18.5 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും
2.ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്‌ളോക്കുകളിലെ അഞ്ച് ഏക്കർ സ്ഥലം
* തൊഴിലാളികൾക്ക് നൽകാനുള്ളത്:7,39,20867 രൂപ
* ആദ്യഗഡു: 30ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |