തൃശൂർ: ചിക്കൻ മസാല വിൽക്കാനെന്ന വ്യാജേന വടൂക്കരയിലെ ജെ.കെ ചിക്കൻ സ്റ്റാളിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം അടങ്ങിയ പഴ്സ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട പുല്ലൂർ ഇക്കാക്കൻ വീട്ടിൽ കിരൺ ( 27) ആണ് അറസ്റ്റിലായത്.
എൻജിനിയറിംഗ് ഡിപ്ലോമ ബിരുദധാരിയായ യുവാവ് ആഡംബരജീവിതം നയിക്കുന്നതിനായാണു മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. വടൂക്കരയിൽ നെടുപുഴ റോഡിലെ ജോസിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ കടയിലാണു മോഷണം നടന്നത്.
കടയിലുണ്ടായിരുന്ന ജോസിന്റെ ഭാര്യ കടയ്ക്കു പിന്നിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന സമയത്താണ് ചിക്കൻമസാല വിതരണ സ്ഥാപനത്തിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടിവായ യുവാവ് കടയിൽ വന്നത്. ഫോണിൽ സംസാരിക്കുകയായിരുന്ന ജോസിന്റെ ഭാര്യക്ക് യുവാവ് കടയിൽ കയറിയതു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കടയിൽനിന്നും ഇറങ്ങി സ്കൂട്ടറിൽ കയറുമ്പോഴാണ് ജോസിന്റെ ഭാര്യ യുവാവിനെ കണ്ടത്.
ആളെ കണ്ടതോടെ ചിക്കന്റെ വില ചോദിച്ച് യുവാവ് കടന്നു കളയുകയായിരുന്നു. ഇതോടെ മേശ തുറന്നു പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ഭർത്താവിനെയും മക്കളെയും വിളിച്ച് സ്കൂട്ടറിന്റെ പിറകെ അന്വേഷിച്ചു പോയെങ്കിലും ആളെ കണ്ടെത്താനായില്ല. പഴ്സിൽ 3,800 രൂപ ഉണ്ടായിരുന്നു.
നെടുപുഴ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി സബ് ഇൻസ്പെക്ടർ അരുൺ, സബ് ഇൻസ്പെക്ടർ പൗലോസ്, ക്രൈം സ്ക്വാഡിലെ പ്രദീപ്, എ.എസ്.ഐ ബാലസുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ നിശാന്ത്, ശ്രീജിത്ത്, പ്രശാന്ത്, രാജേന്ദ്രൻ, ശ്രീനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |