ചെന്നൈ : പ്രതിരോധ ആയുധങ്ങൾ രാജ്യത്തിനുള്ളിൽ നിർമ്മിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി സ്വകാര്യ കമ്പനികൾക്കടക്കം പ്രതിരോധ ഗവേഷണ, ആയുധ നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുവാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യ അന്തിമ ഘട്ടത്തിലെത്തിയെന്ന് പ്രഖ്യാപിക്കുകയാണ് ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചം രണ്ട് മാസത്തിനുള്ളിൽ പരീക്ഷിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. ചെന്നൈയിൽ നടന്ന ഡിഫൻസ് എക്സ്‌പോയുടെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും ചടങ്ങിൽ സംസാരിക്കവേ ഡിആർഡിഒ ചെയർമാൻ വെളിപ്പെടുത്തി. മിസൈലുകൾ, ബോംബുകൾ, റഡാറുകൾ, വെടിമരുന്ന്, തോക്കുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികൾ കടന്ന് വന്നിട്ടുണ്ട്. ഇതിൽ 155 എംഎം 52 കാൽ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ (എടിഎജിഎസ്) വികസനത്തെ അദ്ദേഹം എടുത്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഈ ആയുധം
സ്വകാര്യ കമ്പനികളായ ഭാരത് ഫോർജ്, ടാറ്റ പവർ എസ്ഇഡി എന്നിവയുടെ പങ്കാളിത്തത്തോടെ ഡിആർഡിഒ വികസിപ്പിച്ചതാണ്. ഇന്ത്യൻ സൈന്യത്തിനായാണ് നിർമ്മാണം നടത്തിയത്. സ്വകാര്യ പ്രതിരോധ മേഖലയ്ക്കുള്ള സർക്കാർ പിന്തുണയുടെ ഭാഗമായി 300 ഓളം സ്വകാര്യ വ്യവസായങ്ങൾ പരീക്ഷണത്തിനായി ഡി ആർ ഡി ഒ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി പ്രതിരോധ ഉൽപ്പാദന വകുപ്പുകളും ഗവേഷണവികസന വകുപ്പുകളും നൽകുന്ന പ്രത്യേക ധനസഹായ പദ്ധതികളുണ്ടെന്നും ഡിആർഡിഒ ചെയർമാൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |