ന്യൂഡൽഹി: കൊവിഡ് മഹാമാരിയെത്തുടർന്ന് അനാഥരായ കുട്ടികൾക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പി എം കെയേഴ്സ് ഫോർ ചിൽഡ്രനിന്റെ ഭാഗമായി നാളെ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരിക്കും പരിപാടി നടക്കുക. കുട്ടികളുടെ രക്ഷിതാക്കളും ജില്ലാ മജിസ്ട്രേറ്റുമാരും പരിപാടിയിൽ പങ്കെടുക്കും.
അതത് ജില്ലകളിൽ നിന്ന് പങ്കെടുക്കുന്ന വിശിഷ്ടാഥിതികൾ പ്രധാനപ്പെട്ട പദ്ധതികളുടെ സർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് കൈമാറും. അനാഥരായ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം തുടങ്ങിയവ നൽകി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അവരുടെ ഫീസുകള്‍ അതത് സ്കൂളുകൾ തന്നെ മടക്കി നൽകും. വാത്സല്യ പദ്ധതിയുടെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്കും സമഗ്രമായ പരിരക്ഷ ലഭിക്കും. അതേസമയം ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് 4000 രൂപയാണ് പ്രതിമാസ സഹായധനമായി ലഭിക്കുക.
സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെയുള്ള സഹായം ആ സ്ഥാപനത്തിനാണ് ലഭ്യമാക്കുക. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം വിദ്യാഭ്യാസം ആരോഗ്യസേവനം എന്നിവ അങ്കണവാടികള്‍ വഴി ലഭ്യമാക്കും. പതിനെട്ട് വയസുമുതല്‍ 23 വയസുവരെയുള്ളവർക്ക് മാസംതോറും സ്റ്റൈപൻഡ്. 23 വയസ് ആകുമ്പോൾ ആകെ പത്തുലക്ഷം രൂപ അവർക്ക് ലഭിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ സഹായവും ലഭിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും. അതിന്റെ പലിശ പി എം കെയേഴ് ഫണ്ടിൽ നിന്നായിരിക്കും അടയ്ക്കുക.
ആനുകൂല്യങ്ങൾക്ക് അർഹരായവരിൽ കേരളത്തിൽ നിന്ന് 112 കുട്ടികളാണുള്ളത്. ഇതിൽ 93 പേർ 18 വയസിന് താഴെയുള്ളവരും, 19 പേർ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരില്‍ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് മലപ്പുറം തൃശൂര്‍ ജില്ലകളിലെ കുട്ടിതകൾക്കാണ്. പത്ത് കൂട്ടികള്‍ വീതമാണ് ഇവിടെ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പതിനെട്ടുവയസിന് മുകളിലുള്ളവരില്‍ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ആരുമില്ല. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് തിരുവനന്തപുരത്ത് നിന്നുമാണ്. നാലുപേരാണ് ആനുകൂല്യത്തിന് അര്‍ഹരായി ഈ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |