മലപ്പുറം: മഴ പെയ്താൽ ചോർന്നൊലിക്കുമെന്നത് ഉറപ്പാണ്. ശുചിമുറിയുടെ കാര്യമൊന്നും ആലോചിക്കാനേ വയ്യ. കവളപ്പാറ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബവും, വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടവരും ഇന്നും ദുരിതത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറിയിട്ടില്ല. ദുരന്തത്തിന് ശേഷം ആരംഭിച്ച താത്ക്കാലിക കാമ്പിലുള്ളവർക്ക് ഇതുവരെ മറ്റൊരിടത്തേക്ക് മാറാനുമായിട്ടില്ല. കുട്ടികളടക്കമുള്ള 32 ആദിവാസി കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞു വരുന്നത്. 70ന് മേലെ അംഗങ്ങൾ ഒരേസമയം ഒരു ഹാളിൽ കഴിയുകയാണ്. ഇതിൽ 16 കുടുംബങ്ങളുടെ വീട് പണി അവസാന ഘട്ടത്തിലെത്തി. എന്നാൽ ബാക്കിയുള്ള 16 കുടംബങ്ങൾ വരുന്ന മഴക്കാലവും ചോർന്നൊലിക്കുന്ന കാമ്പിനെ തന്നെ ആശ്രയിക്കേണ്ടി വരും. സർക്കാർ ഇടപെട്ട് വീട് നിർമ്മിക്കാത്തതാണ് ബാക്കി 16 കുടുംബങ്ങൾ ദുരിതത്തിലാവാൻ കാരണമെന്ന് കവളപ്പാറ വാർഡ് മെമ്പർ ദിലീപ് മങ്ങാട്ടുതൊടിയിൽ പറയുന്നു. സർക്കാരും ഐ.ടി.ഡി.പിയും ചേർന്ന് ഫണ്ട് വിനിയോഗിച്ച് എസ്.ടി വിഭാഗത്തിന് വീട് നിർമ്മിക്കുന്നതിന് പകരം തുക അക്കൗണ്ടിൽ നൽകിയതാണ് വീട് പണി പൂർത്തികരിക്കുന്നതിൽ പ്രശ്നം നേരിട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്. സർക്കാർ ഭൂമിക്കും വീടിനുമായി അനുവദിച്ചത് 10 ലക്ഷം രൂപയാണ്. ഇതിൽ ഭൂമിക്കായി അനുവദിച്ചത് ആറ് ലക്ഷം രൂപയും. ഇത്തരത്തിൽ നിലമ്പൂർ ആനക്കല്ലിൽ 3.57 ഏക്കർ ഭൂമിയാണ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ആകെ നൽകിയത്. വീട് പണിയുമായി മുന്നോട്ട് പോയവർക്ക് നാല് ലക്ഷം രൂപ ഘടുക്കളായി അക്കൗണ്ടിൽ നൽകി. ഒരു ലക്ഷം രൂപ കൂടെ അക്കൗണ്ടിലെത്തിയാൽ 16 കുടുംബങ്ങളുടെ വീട് പണി പൂർത്തിയാവും.
സ്ഥലം വാങ്ങി, വീട് പണിതില്ല
ക്യാമ്പിൽ കഴിയുന്ന മറ്റു 16 കുടുംബങ്ങൾക്ക് സ്ഥലം ലഭിച്ചതല്ലാതെ ഇതുവരെ വീട് പണി ആരംഭിക്കാനായിട്ടില്ല. ആദ്യം ലഭിക്കുന്ന 95,000 രൂപയ്ക്ക് തറ നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കുകയൊള്ളു. ചിലരെല്ലാം തറ നിർമാണം പൂർത്തിയാക്കിയെങ്കിലും ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും വീട് പണിയുമായി മുന്നോട്ട് പോയില്ല. കിട്ടിയ കാശ് മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരുണ്ടെന്നും ദിലീപ് പറഞ്ഞു. അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ് പോലും കാമ്പിലില്ല. ടോയ്‌ലറ്റിൽ നിന്നുള്ള മലിനജലം ഒഴുകിയിട്ട് പരാതിപ്പെട്ടവരുമുണ്ട്. ഓരോ കുടുംബത്തിനും അവരുടേതായ സ്വകാര്യതയും മറ്റും നഷ്ടപ്പെട്ടിട്ട് കാലമേറെയായി. സർക്കാർ നേരിട്ട് വീട് പണി നടത്താതെ ഇവർക്ക് പുനരധിവാസമെന്ന സ്വപ്നം പൂവണിയില്ല.
ഇവിടെ ദുരന്ത ഭീതി ഒഴിഞ്ഞിട്ടില്ല
കനത്ത മഴയും പ്രളയവും ദുരന്തം വിതച്ച കവളപ്പാറ മുത്തപ്പൻക്കുന്നിലെ ഭീതി തുടരുകയാണ്. ദുരന്തം നടന്ന ഭാഗത്തുതന്നെ ഇനിയും നൂറോളം കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇതിൽ 26 കുടുംബങ്ങളെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി. 74 കുടുംബങ്ങൾക്ക് സുരക്ഷിത ഇടമൊരുക്കാൻ സർക്കാർ സഹായം ലഭിക്കാത്ത സ്ഥിതിയാണ്. മഴ ശക്തിയാർജിച്ചാൽ ഇവിടെ നിന്ന് മാറി താമസിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. ഇത്തരത്തിൽ ഓരോ മഴക്കാലത്തും ദുരന്തം പേടിച്ച് ക്യാമ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബാക്കിവരുന്ന കുടുംബങ്ങളെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിതമായ വീടൊരുക്കി തരണമെന്നാണ് ഇവരുടെ ആവശ്യം.
വീട് പണി ആരംഭിച്ചിട്ടില്ലാത്ത 16 കുടംബങ്ങളുടെ കാര്യത്തിൽ സർക്കാർ പരിഹാരം കാണണം. ഐ.ടി.ഡി.പി ഇടപെട്ടാണ് ഇവരുടെ വീട് പണി ആരംഭിക്കേണ്ടത്. തുക അക്കൗണ്ടിൽ നൽകിയാൽ സ്വമേധയാ വീട് പണി നടത്താൻ ഒരുപക്ഷെ എസ്.ടി വിഭാഗത്തിന് സാധിക്കില്ല. അതിനായി കൃത്യമായ നിർദ്ദേശങ്ങളും മറ്റും സർക്കാർ ഇവർക്ക് നൽകണം.
ദിലീപ് മങ്ങാട്ടുതൊടിയിൽ
കവളപ്പാറ വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |