@പാവപ്പെട്ടവർക്ക് സഹായം എത്തിച്ചുനൽകുന്ന ചുമട്ടുതൊഴിലാളിയുടെ കഥ
സുൽത്താൻ ബത്തേരി : ''ഞാനൊരു ചുമട്ടുകാരനാണ്. പാവപ്പെട്ടവർക്ക് ഭക്ഷണം, മരുന്ന്, വിദ്യാർത്ഥികൾക്ക് പഠന സമാഗ്രികൾ എന്നിവ എത്തിച്ചുകൊടുക്കാറുണ്ട്. സഹായം ലഭിക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷമില്ലേ, അതാണ് ഏറ്റവും വലിയ ധനം. ആ സന്തോഷം എത്ര പണം കൊടുത്താലും നമുക്ക് കിട്ടുകയില്ല....."" സാമൂഹ്യപ്രവർത്തകനായ ചെതലയലം തോട്ടക്കര കുഞ്ഞുമുഹമ്മദ് എന്ന അമ്പത്തിയെട്ടുകാരന്റെ വാക്കുകളാണ്.
സ്വന്തമായി പറയാൻ വീട്ടുപേരുപോലുമില്ലാത്ത പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ് കുഞ്ഞുമുഹമ്മദ് . ജീവിക്കാൻ വേണ്ടി ഇഞ്ചി ലോഡിംഗ് തൊഴിലുമായി ഇറങ്ങിത്തിരിച്ചയാളാണ്. മറ്റുള്ളവരെ എങ്ങിനെയെങ്കിലും സഹായിക്കണമെന്ന തോന്നലാണ് 2000-ത്തിൽ അഞ്ച് കുട്ടികൾക്ക് വസ്ത്രം വാങ്ങി നൽകിയത്. അന്ന് അവരുടെ മുഖത്ത് കണ്ട സന്തോഷമാണ് മറ്റുള്ളവരെ സഹായിക്കണമെന്ന തോന്നലുണ്ടാക്കിയത്.
അതിന് കണ്ടെത്തിയ മാർഗം വ്യത്യസ്തമായിരുന്നു. അവയവം വിൽക്കപ്പെടും എന്ന പ്ലക്കാർഡുമേന്തി കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് നടത്തി. അങ്ങനെയിരുന്നാൽ ആരും അവയവം വാങ്ങുകയില്ലെന്ന് അറിയാം. പക്ഷെ ഇത് എന്തിനാണെന്ന് ആരെങ്കിലും ചോദിക്കുമല്ലോ. പാവങ്ങളെ സഹായിക്കാനാണെന്ന് പറയുമ്പോൾ, ചോദിക്കുന്ന പത്ത് പേരിൽ ഒരാൾക്കെങ്കിലും സഹായ മനസ്ഥിതി തോന്നുമല്ലോ എന്നാണ് ഈ കുത്തിയിരിപ്പിലൂടെ കുഞ്ഞിമുഹമ്മദ് ആഗ്രഹിച്ചത്. എന്തായാലും ആഗ്രഹം സഫലമായി. പല ആളുകളും സഹായഹസ്തം നീട്ടി. വസ്ത്രങ്ങളും പഠനോപകരണങ്ങളുമായിരുന്നു ഏറെയും. ഇതെല്ലാം അർഹതപ്പെട്ടവർക്ക് എത്തിച്ചുനൽകി. ഇതോടെ പാവങ്ങൾക്ക് നൽകാനായി കുഞ്ഞിമുഹമ്മദിനെ തേടി സഹായമെത്താൻ തുടങ്ങി. പണമായിട്ടല്ല എല്ലാം സാധനങ്ങളായിട്ടാണ്. യു.കെ യിൽ നിന്ന് സാധനങ്ങൾ കൊടുത്തുവിടാൻ ബുദ്ധിമുട്ടുള്ള ഒരാൾ മാത്രമാണ് പൈസ അയയ്ക്കുന്നത്. കുഞ്ഞിമുഹമ്മദ് അത് കൃത്യമായി അർഹതപ്പെട്ടവർക്ക് എത്തിച്ചുനൽകുകയും ചെയ്യുന്നു.
അദ്ധ്യയന വർഷം ആരംഭിക്കാറാകുമ്പോഴേക്കും പല പാവപ്പെട്ട കുട്ടികൾക്കും കുഞ്ഞിമുഹമ്മദിന്റെ സഹായ ഹസ്തം ലഭിച്ചിരിക്കും. സുമനസുകളായ ചിലർ വർഷംതോറും പാവങ്ങൾക്ക് വേണ്ട സഹായം നൽകുന്നു. ഓരോ വർഷവും എന്താണ് വേണ്ടതെന്ന് ഇവർ കൃത്യമായി ചോദിച്ചറിഞ്ഞ ശേഷമാണ് സാധനങ്ങൾ അയയ്ക്കുക. സ്‌കൂളുകൾ തുറക്കാറായപ്പോഴേക്കും പല സ്‌കൂളധികൃതരും പുസ്തകം , കുട ,വസ്ത്രം എന്നിവയ്ക്കായി കുഞ്ഞിമുഹമ്മദിനെ സമീപിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം വള്ളുവാടി ഏകാദ്ധ്യാപക വിദ്യാലയത്തിലെ 40 കുട്ടികൾക്കാണ് പഠനസമാഗ്രികൾ എത്തിച്ചു നൽകിയത്. രണ്ടാം ക്ലാസ് മാത്രം വിദ്യാസമുള്ള കുഞ്ഞിമുഹമ്മദിന് മൂന്ന് സെന്റ് സ്ഥലവും ചെറിയ ഒരു വീടും മാത്രമാണ് സ്വന്തമായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |