പരപ്പനങ്ങാടി: ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരിച്ച പരപ്പനങ്ങാടി സ്വദേശി ഹവിൽദാർ മുഹമ്മദ് ഷൈജലിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ 10.10ന് എയർ ഇന്ത്യയുടെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പി.അബ്ദുൾ ഹമീദ്, കെ.പി.എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി. ആർ പ്രേംകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി.
ജില്ലാ കളക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കമാൻഡർ, ജില്ലാ സൈനിക കൂട്ടായ്‌മ, എൻ.സി.സി തുടങ്ങിയവർ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഡൽഹിയിൽ നിന്നും മൃതദേഹത്തെ സുബൈദാർ പി.എച്ച്. റഫി അനുഗമിച്ചു. മലപ്പുറം ജില്ലാ സൈനിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആംബുലൻസിൽ വിലാപയാത്രയായി ഭൗതികശരീരം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. ഷൈജൽ പഠിച്ചുവളർന്ന തിരൂരങ്ങാടി യത്തീംഖാനയിലും സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലും പൊതുദർശനത്തിന് വച്ചപ്പോൾ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി. മുഖ്യമന്ത്രിക്കായി മന്ത്രി വി. അബ്‌ദുറഹ്‌മാൻ പുഷ്‌പചക്രം അർപ്പിച്ചു. വൈകിട്ട് മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം അങ്ങാടി മുഹ്‌യുദീൻ ജുമാഅത്ത് പള്ളിയിൽ കബറടക്കി. 122 ടി.എ മദ്രാസ് ബറ്റാലിയന്റെ നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ നൽകി.
മലപ്പുറം പരപ്പനങ്ങാടി കെ.പി.എച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മൽ പുതിയകത്ത് സുഹ്റയുടെയും മകനാണ് മുഹമ്മദ് ഷൈജൽ. 20 വർഷമായി സൈനികസേവനത്തിൽ തുടരുകയായിരുന്നു. ദീർഘകാലം ഗുജറാത്തിലെ ക്യാമ്പിൽ ഹവിൽദാറായിരുന്ന ഷൈജൽ കാശ്‌മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുമ്പോഴാണ് അപകടമുണ്ടായത്. 26 സൈനികരുമായി പർഥാപുർ സൈനിക ക്യാമ്പിലേക്ക് പോകുന്നവഴി വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഭാര്യ റഹ്‌മത്ത്. മക്കൾ: ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.
ക്യാപ്ഷൻ: ലഡാക്കിലെ സൈനിക വാഹനാപകടത്തിൽ മരിച്ച ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടുവളപ്പിൽ എത്തിച്ചപ്പോൾ 122 ടി എ മദ്രാസ് ബറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ സിന്ധന്ത് ചിഹ്ബറിൽ നിന്നും ഭാര്യ റഹ്മത്ത് ദേശീയ പതാക ഏറ്റുവാങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |