തിരുവനന്തപുരം: കതകിന് ഇടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയ കുഞ്ഞ് ശസ്ത്രക്രിയക്കായി 36 മണിക്കൂർ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തിൽ മൂന്ന് ഡോക്ടർമാർ കുറ്റക്കാരെന്ന് കണ്ടെത്തി.
അനസ്തേഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഗുരുതര വീഴ്ച വരുത്തിയത്. സമയവും സൗകര്യവുമുണ്ടായിട്ടും ശസ്ത്രക്രിയ വൈകിപ്പിച്ചെന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമായി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി ഇന്ന് ഉത്തരവിട്ടേക്കും. വെള്ളിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു കരമന സത്യൻ നഗറിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ മകൾക്ക് അപകടം സംഭവിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തണമെന്നും കുഞ്ഞിന് ഭക്ഷണം നൽകരുതെന്നും പറഞ്ഞാണ് ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തത്. മെഡിക്കൽ കോളേജിൽ ഓർത്തോയിലെ പരിശോധനയ്ക്കുശേഷം വിരലിൽ പ്ലാസ്റ്റിക് സർജറി നടത്താൻ തീരുമാനിച്ചു.
പരിശോധനകൾക്കായി കുഞ്ഞിനെ അനസ്തേഷ്യയിലേക്ക് വിട്ടു. എന്നാൽ അനസ്തേഷ്യയിലെ ഡോക്ടർ എമർജൻസി അല്ലെന്ന് പറഞ്ഞ് പരിശോധനകൾ പിറ്റേദിവസത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ അനസ്തേഷ്യയിലെ പരിശോധന കഴിഞ്ഞെങ്കിലും ശസ്ത്രക്രിയ നടത്തേണ്ട പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ മറ്റു ഡോക്ടർമാർ ജോലിക്ക് അസൗകര്യം പറഞ്ഞ് ഒ.പിയിലേക്ക് പോകുകയും ചെയ്‌തു. ശസ്ത്രക്രിയ കോ ഓർഡിനേറ്റ് ചെയ്യേണ്ട ഓർത്തോ ഡോക്ടർ തിരിഞ്ഞുനോക്കിയതുമില്ല. ഒടുവിൽ കുഞ്ഞിന്റെ അമ്മ ഡിന്നി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും കൗൺസിലർ കരമന അജിത്തിനെയും ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. ഇവർ ഇടപ്പെട്ടതിനൊടുവിൽ ശനിയാഴ്ച്ച രാത്രി 8.30ഓടെയാണ് ശസ്ത്രക്രിയ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |