ആലപ്പുഴ: നഗരത്തിൽ വിവിധവാർഡുകളിൽ രണ്ട് മുതൽ 15വയസ് വരെ പ്രായമായ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ബാധിക്കുന്നത് വർദ്ധിച്ചു. 36 കുട്ടികളാണ് ഒരാഴ്ചക്കുള്ളിൽ ചികിത്സതേടിയത്. ഭക്ഷണത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
ചികിത്സ തേടിയെത്തിയ കുട്ടികൾ കഴിച്ച ഭക്ഷണം പലതരത്തിലുള്ളവയായതിനാൽ ഏതിൽ നിന്നാണ് രോഗബാധയെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. മുന്തിരി ജൂസും മത്സ്യവും കഴിച്ചവരാണ് രോഗബാധിതരായവരിൽ കൂടുതലും. വെള്ളത്തിൽ നിന്നാണോ രോഗവ്യാപനം എന്ന് കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യ വകുപ്പ് ആരംഭിച്ചു. മൂന്ന് മാസം മുമ്പ് നഗരത്തിൽ 150ൽപ്പരം കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും വ്യാപിച്ചിരുന്നു. ബിരിയാണിയിലൂടെയും കുടിവെള്ളത്തിൽ നിന്നുമായിരുന്നു രോഗബാധയെന്ന് അന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
" തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.
- ജില്ലാ മെഡിക്കൽ ഓഫീസർ, ആലപ്പുഴ
ജാഗ്രത, പ്രതിരോധം
നഗരസഭാ പ്രദേശത്ത് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശുചിത്വം ഉറപ്പാക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളിൽ പരിശോധന ഊർജ്ജിതമാക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. പരിസര ശുചിത്വം, ആഹാര ശുചിത്വം, ജലശുചിത്വം എന്നിവ വിലയിരുത്തുന്നതിന് ഹോട്ടലുകൾ, ബേക്കറികൾ, അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിന് സ്‌ക്വാഡുകളെ നിയോഗിക്കും. ആർ.ഒ പ്ലാന്റിൽ നിന്ന് ഉൾപ്പെടെയുള്ള വെള്ളം അഞ്ചു മിനിട്ടെങ്കിലും തിളപ്പിച്ച ശേഷം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്നും യോഗം നിർദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിനായി ഈഡിസിന് ഇടമില്ല എന്ന പേരിലുള്ള കാമ്പയിൻ വെള്ളിയാഴ്ച തുടങ്ങും.
ഇന്നലെ 12 കുട്ടികൾ കൂടി ചികിത്സ തേടി
നഗരത്തിലെ വിവിധ വാർഡുകളിൽ നിന്ന് ഛർദിയും അതിസാരവും ബാധിച്ച് ഇന്നലെ 12 കുട്ടികൾ കൂടി ആശുപത്രികളിൽ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ദിവസം രണ്ട് മുതൽ 15വയസ്സുവരെയുള്ള 24 കുട്ടികൾ നഗരത്തിന്റെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. പിഞ്ചു കുട്ടികൾ ഉൾപ്പെടെ രോഗബാധിതരായതിനാൽ തണുത്തതും പഴകിയതും പുറത്തുനിന്നുള്ള ഭക്ഷണവും കഴിക്കരുതെന്നും തിളപ്പിച്ച് ആറിയ കുടിവെള്ളം മാത്രമേ ഉപയോഗിക്കാവുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |