തിരുവനന്തപുരം: "പക്ഷികളുടെ തൂവലുകൾ എത്ര കൊഴിഞ്ഞാലും അവ പറക്കാതിരിക്കുന്നില്ല. ജീവിതവഴിയിൽ തോൽവികളുണ്ടാകാം, എന്നിരുന്നാലും ജീവിതം അവസാനിപ്പിക്കരുത്, ജീവിക്കണം". കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യവേ തന്റെ മുന്നിലിരിക്കുന്ന കുരുന്നുകളോട് മന്ത്രി ആന്റണി രാജു പറഞ്ഞു. രണ്ടുവർഷമായി വീട്ടിൽ തളച്ചിടപ്പെട്ട കുട്ടികൾക്ക് ഇതൊരു തിരിച്ചുവരവാണെന്നും അതിന്റെ ആവേശം ചോരാതിരിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ കലണ്ടറിന്റെ പ്രകാശനവും കുട്ടികൾക്കുള്ള അക്ഷരമാല കാർഡിന്റെയും പേനയുടെ വിതരണോദ്‌ഘാടനവും അഞ്ചാം ക്ലാസുകാരി അന്നക്കുട്ടിക്ക് നൽകി മന്ത്രി നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് സ്കൂൾ ബസിനായി 27 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. എസ്.എം.സി ചെയർമാൻ ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്തോഷ്‌കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ്. സുരേഷ്ബാബു, ഹെഡ്മാസ്റ്റർ വിൻസെന്റ്.എ, അഡിഷണൽ എച്ച്.എം രാജേഷ് ബാബു .വി, പ്രിൻസിപ്പൽ ഇൻ ചാർജ് ഇ.ആർ. ഫാമില എന്നിവർ പങ്കെടുത്തു.
കോട്ടൺഹിൽ ഗവ. എൽ.പി.എസിൽ നടന്ന പ്രവേശനോത്സവവും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഉണ്ടാക്കിയ കിരീടം അണിയിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചു. നടൻ സാജൻ സൂര്യ കുഞ്ഞുപ്രതിഭകളെ ആദരിച്ചു. ലയൺസ് ക്ലബ്ബ് ഒഫ് ജെംസ് മുൻ പ്രസിഡന്റായ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സോണിൽ ഉൾപ്പെടുന്ന 4 ക്ലബുകൾ സംയുക്തമായി നവാഗതരായ കുട്ടികൾക്ക് കുടകൾ വാങ്ങുന്നതിനുള്ള സാമ്പത്തികസഹായം നൽകി. വിദ്യാർത്ഥിനി ജ്വാല.കെയുടെ ബലൂൺ ഷോ ഉൾപ്പെടെ കലാപരിപാടികൾ അരങ്ങേറി. പി.ടി.എ പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക റഫീഖ ബീവി .എം, വാർഡ് കൗൺസിലർ രാഖി രവികുമാർ, മുൻ പ്രഥമാദ്ധ്യാപകൻ കെ. ബുഹാരി, അഡ്വ. ശ്രീജിത്ത്, ഷിജിനാ പ്രീത്, ദീപുകൃഷ്ണൻ, ബിജിൻ .എൻ, റാഷിദ .ആർ, രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |